അബുദാബി: ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയായ യുഎഇയിലെ റുവൈസിനെതിരേ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം. അബുദാബി മീഡിയ ഓഫീസ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് റിഫൈനറി അടച്ചുപൂട്ടി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അടച്ചുപൂട്ടലെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. റിഫൈനറിയുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
യുഎഇയുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന ഇറാന്റെ നടപടിക്കെതിരേ ആഗോളതലത്തിൽ ശക്തമായ നീക്കം വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎഇ പ്രതിനിധി ജമാൽ അൽ മുഷാറഖ് ആവശ്യപ്പെട്ടു.
യുഎഇക്കു പുറമെ ബഹ്റിൻ, ഖത്തർ എന്നിവിടങ്ങളിലേക്കും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതു മേഖലയിലെ എണ്ണ ഉത്പാദനത്തെയും വിതരണത്തെയും ഗൗരവമായി ബാധിച്ചെന്ന് സൗദി അരാംകോ മുന്നറിയിപ്പ് നൽകി.
വ്യോമ പ്രതിരോധം ശക്തം
യുഎഇക്കുനേരേയുള്ള മിസൈലുകളും ഡ്രോണുകളും തകർക്കുന്നതു തുടരുകയാണെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. ആകാശത്തുനിന്നു കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഷെയ്ബ എണ്ണപ്പാടത്തിനുനേരേ വന്ന അഞ്ച് ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ആറു മാസത്തേക്കാവശ്യമായ അവശ്യസാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് യുഎഇ ധനമന്ത്രാലയം അറിയിച്ചു.
വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും കർശന നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികസാധനങ്ങൾ വിപണിയിൽ എത്തിക്കാനുള്ള നടപടികളും ഊർജിതമാണെന്നും മന്ത്രാലയവക്താവ് അറിയിച്ചു.
യുഎസ് കേന്ദ്രങ്ങൾ ആക്രമിച്ചു
ഇറാഖ് ബാഗ്ദാദിലുള്ള അമേരിക്കൻ നയതന്ത്രകേന്ദ്രത്തിനുനേരേയും ഡ്രോൺ ആക്രമണമുണ്ടായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കുവൈത്തിലെ ക്യാമ്പ് അരിഫ്ജാനിലുള്ള അമേരിക്കൻ ആസ്ഥാനത്തിനുനേരേ നാല് മിസൈലുകൾ തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലും തങ്ങളുടെ ഭൂപ്രദേശത്തു നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്നാണ് ഇറാന്റെ നിലപാട്.