ജനീവ: ആഫ്രിക്കയിലെ കേപ്പ് വെർദെ തീരത്തു നങ്കൂരമിട്ടിരിക്കുന്ന ആഡംബര ഉല്ലാസക്കപ്പലിൽ ഹാന്റാവൈറസ് ബാധയുണ്ടായതു മനുഷ്യർ തമ്മിലുള്ള സംസർഗത്തിൽനിന്നെന്നു സംശയം.
അതേസമയം, രോഗബാധ പൊതുജനത്തിനു കാര്യമായ ഭീഷണി ഉയർത്തുന്നില്ലെന്നാണു ലോകാരോഗ്യ സംഘടന അറിയിച്ചത്. അർജന്റീനയിൽനിന്നു കേപ്പ് വെർദെയിലെത്തിയ കപ്പലിൽ രോഗബാധയുണ്ടായി മൂന്നു പേർ മരിച്ചിരുന്നു. മറ്റു നാലു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതി ലൊരാളെ കപ്പലിൽനിന്നിറക്കി ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാധാരണ എലികളുടെ മല, മൂത്ര വിസർജ്യങ്ങളിൽനിന്നും ഉമിനീരിൽനിന്നുമാണു വൈറസ് മനുഷ്യരിലെത്തുന്നത്. എന്നാൽ, കപ്പലിലെ രോഗബാധയ്ക്കു പിന്നിൽ ഇതല്ല കാരണമെന്നു കരുതുന്നു.
കപ്പലിൽ കയറുന്നതിനു മുന്പേ രണ്ടു പേർക്കു രോഗം പിടിപെട്ടിരുന്നു. ഇവരിൽനിന്നു മറ്റുള്ളവർക്കു പകർന്നുവെന്നാണ് അനുമാനം. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഈ രോഗം പടരുന്നത് അപൂർവമാണ്.
Tags : Hantavirus outbreak not threat WHO