വാഷിംഗ്ടൺ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുമായി കരാറിന് തയാറാണെന്നും ഇറാൻ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.
മധ്യസ്ഥരായ പാക്കിസ്ഥാൻവഴിയാണ് ഇറാൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാനുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന് ട്രംപ് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
നയതന്ത്ര ചർച്ചകളിലെ സ്തംഭനാവസ്ഥയും അടുത്ത ഘട്ടത്തിലെടുക്കേണ്ട നടപടികളും ചർച്ചയാകുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാന് മൂന്നു ദിവസത്തെ സമയം ട്രംപ് അനുവദിച്ചിരുന്നു. അതിനുള്ളിൽ യുഎസുമായി ഡീലിന് തയാറാകണം. അനുസരിച്ചില്ലെങ്കിൽ ഇറാനിലെ എണ്ണശാലകൾ തകർത്തുതരിപ്പണമാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.