വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ അടുത്ത മാസം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയും ഏപ്രിലിൽ ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വാറ്റോറിയൽ ഗിനിയ എന്നിവയും സന്ദർശിക്കും.
ജൂണിൽ സ്പെയിൻ സന്ദർശിക്കുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
മാർച്ച് 28നാണ് മൊണാക്കോ സന്ദർശനം. രാജകുടുംബത്തിന്റെ ആവർത്തിച്ചുള്ള ക്ഷണം സ്വീകരിച്ചാണു ഇവിടേക്കുള്ള സന്ദർശനം. വത്തിക്കാൻ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ രാജ്യമാണു മൊണാക്കോ.
ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം നീളുന്നതാണ് ആഫ്രിക്കൻ സന്ദർശനം. മുസ്ലിം രാജ്യമായ അൾജീരിയയിലെ അൾജിയേഴ്സിൽ 13ന് എത്തുന്ന മാർപാപ്പ അന്നബ നഗരമുൾപ്പെടെ സന്ദർശിച്ച് 15ന് മടങ്ങും. തുടർന്ന് മധ്യ ആഫ്രിക്കയിലെ കാമറൂണിലെത്തുന്ന മാർപാപ്പ 18വരെ രാജ്യത്തുണ്ടാകും.
യൗണ്ടെ, ബമെൻഡ, ഡൗവാല എന്നിവിടങ്ങളിലാണു സന്ദർശനം. 18ന് അംഗോളയിലെത്തുന്ന മാർപാപ്പ 21വരെയുള്ള രാജ്യത്തുണ്ടാകും. ലുവാണ്ട, മുക്സിമ, സൗറിമോ നഗരങ്ങളിലാണ് സന്ദർശനം. 21ന് ഇക്വാറ്റോറിയൽ ഗിനിയയിലെത്തുന്ന മാർപാപ്പ 23വരെയുള്ള സന്ദർശനകാലളവിൽ മലബോ, മോംഗോമോ, ബാറ്റ നഗരങ്ങളിലെത്തും.
ജൂൺ ആറുമുതൽ 12 വരെയാണ് സ്പെയിൻ സന്ദർശനം. തലസ്ഥാനമായ മാഡ്രിഡിലെത്തുന്ന മാർപാപ്പ ബാഴ്സലോണയുൾപ്പെടെയുള്ള നഗരങ്ങളും കാനറി ദ്വീപുകളിലെ ടെനെരിഫെ, ഗ്രാൻ കനാരിയ നഗരങ്ങളും സന്ദർശിക്കും. ബാഴ്സലോണയിലെ സാഗ്രദ ഫമിലിയ ബസിലിക്കയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ഗോപുരത്തിന്റെ വെഞ്ചരിപ്പും മാർപാപ്പ നിർവഹിക്കും.
Tags : Pope visit Africa Spain Monaco Leo XIV