ആലപ്പുഴ: യുഎസ്- ഇറാന് യുദ്ധത്തിന്റെ ഭീതി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബഹ്റിനിലും രൂക്ഷമാകുകയാണെന്ന് ആലപ്പുഴ പട്ടണക്കാട് സ്വദേശിയും ബഹ്റിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഐടി എന്‍ജിനിയറുമായ സജി ജോര്‍ജ്. യുഎസിന്റെ അഞ്ചാം കപ്പല്‍പ്പട സ്ഥിതിചെയ്യുന്നിടത്ത് ഇറാന് തൊടുത്ത ഒരു മിസൈല്‍ പതിച്ചു.
നിരവധി മിസൈലുകള്‍ ഇങ്ങോട്ടെത്തിയെങ്കിലും ബാക്കിയെല്ലാം യുഎസ് തടഞ്ഞു. യുഎസ് എയര്‍ ബേസും ഇതിനു സമീപത്താണെന്നും ബഹ്റിനിലെ റിഫയില്‍ താമസിക്കുന്ന സജി പറയുന്നു. ഇന്നലെ രാവിലെ 11 വരെ ആകാശത്ത് ഇറാന്റെ മിസൈലുകള്‍ ചീറിപ്പായുകയായിരുന്നു. മിസൈലുകള്‍ വരുമ്പോള്‍ പൊതുവില്‍ സൈറൺ മുഴങ്ങും. മൊബൈലില്‍ അലര്‍ട്ടും വരും. സുരക്ഷിത കേന്ദ്രങ്ങളിലിരിക്കാനാണ് സന്ദേശം.
പ്രധാന ഹൈവേകള്‍ ഉള്‍പ്പെടെയുള്ള റോഡുകളിലേക്ക് ഇറങ്ങരുതെന്നാണ് നിര്‍ദേശം. യുദ്ധഭീതി കാരണം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ ആളുകള്‍ മൊത്തമായി വാങ്ങി. ഇതു കാരണം ഭക്ഷ്യക്ഷാമമുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം തീര്‍ന്നു. പുതിയ സ്റ്റോക്ക് എത്തുന്നുമില്ല. വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
റോഡുകള്‍ വിജനമാണ്. ഒമാന്‍ വഴി പോകാനുള്ള ഒരു റോഡു മാത്രമാണ് തുറന്നിരിക്കുന്നത്. ഇന്റര്‍നെറ്റും വൈദ്യുതിയും തടസമില്ലാതെ ലഭിക്കുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സജി പറഞ്ഞു.