വാഷിംഗ്ടൺ: ഇന്ത്യയെയും ചൈനയെയും അതിരൂക്ഷമായി അധിക്ഷേപിച്ചുകൊണ്ടുള്ള അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജിന്റെ വംശീയ പരാമർശങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമത്തെ വിമർശിച്ച് സാവേജ് നടത്തിയ പ്രസംഗമാണ് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നാണ് സാവേജ് വിശേഷിപ്പിച്ചത്.
മൈക്കൽ സാവേജിന്റെ 'സാവേജ് നേഷൻ' എന്ന പോഡ്കാസ്റ്റിലായിരുന്നു വിവാദ പരാമർശങ്ങൾ. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും എത്തുന്ന കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുകളുമായി എത്തിയ ഗുണ്ടകൾ’ എന്ന് അദ്ദേഹം വിളിച്ചു. ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കൻ പതാകയെ അപമാനിക്കുന്നു, ഇവർ മാഫിയാ കുടുംബങ്ങളെക്കാൾ വലിയ ദോഷം അമേരിക്കയ്ക്ക് വരുത്തിവെക്കുന്നു, കാലിഫോർണിയയിലെ ഹൈടെക് മേഖലകളിൽ വെള്ളക്കാർക്ക് ജോലി ലഭിക്കാത്തത് ഇന്ത്യക്കാരും ചൈനക്കാരും ഈ സംവിധാനങ്ങൾ കൈക്കലാക്കിയതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗർഭത്തിന്റെ അവസാന മാസങ്ങളിൽ അമേരിക്കയിലെത്തി പ്രസവിക്കുന്നതിലൂടെ കുട്ടികൾക്ക് ജന്മനാ പൗരത്വം ലഭിക്കുന്നത് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന രീതി അവസാനിപ്പിക്കണമെന്നത് ട്രംപിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. 2025ൽ അധികാരമേറ്റ ശേഷം ഇതിനായി അദ്ദേഹം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം ഈ പൗരത്വം ഉറപ്പുനൽകുന്നുണ്ടെന്നത് വലിയ നിയമതടസമാണ്. നിലവിൽ ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Tags : Trump Indians Racial Slur Latest News