പ്രതീകാത്മക ചിത്രം
ചില പുസ്തകങ്ങള്‍ നാം വായിച്ചുകഴിഞ്ഞാല്‍ അവ അലമാരയിലേക്ക് മടങ്ങിപ്പോകും. ചിലത് ഏതാനും ദിവസങ്ങള്‍ മനസില്‍ തങ്ങിനില്ക്കും. എന്നാല്‍, അപൂര്‍വമായി ചില പുസ്തകങ്ങള്‍ ഈ തലമുറയുടെ ചിന്തയെയും സ്വഭാവത്തെയും ജീവിതദര്‍ശനത്തെയും രൂപപ്പെടുത്തും. കാലം കടന്നുപോയാലും അവയുടെ പ്രസക്തി മങ്ങുകയില്ല. മറാത്തി ഭാഷയില്‍ എഴുതപ്പെട്ട ‘ശ്യാമിന്റെ അമ്മ’ എന്ന കൃതി ആ ഗണത്തില്‍ ഉള്‍പ്പെടുന്നു.
പാണ്ഡുരംഗ് സദാശിവ് സാനെ(1899-1950)യാണ് ഈ അനശ്വരകൃതിയുടെ രചയിതാവ്. സാനെ ഗുരുജി എന്നു പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലുള്ള പല്‍ഗഡ് എന്ന ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. അധ്യാപകന്, സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിയന്‍ ചിന്തകന്‍, സാമൂഹിക പരിഷ്കര്‍ത്താവ്, ബാലസാഹിത്യകാരന്‍ എന്നിങ്ങനെ വിവിധ രീതികളില്‍ പ്രശോഭിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശേഷണം അദ്ദേഹം മനുഷ്യഹൃദയങ്ങളെ രൂപപ്പെടുത്തിയ അധ്യാപകന് എന്നതായിരുന്നു.
അധ്യാപകനായിരുന്നപ്പോള്‍ അദ്ദേഹം പാഠപുസ്തകങ്ങള്‍ മാത്രമല്ല പഠിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ സത്യസന്ധതയും സ്നേഹവും കരുണയും സേവനവും ആഴത്തില്‍ വേരൂന്നുന്നതില് ശ്രദ്ധിച്ചു. തൻമൂലം, വിദ്യാര്‍ഥികള്‍ അതിയായ സ്നേഹത്തോടെ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചു. ആ പേരു പിന്നീട് അദ്ദേഹത്തിന്റെ യഥാര്‍ഥ പേരിനെക്കാള്‍ പ്രസിദ്ധമായി. ഇന്നും മഹാരാഷ്്ട്രയില്‍ ‘സാനെ ഗുരുജി’ എന്നു പറയുമ്പോള്‍ ഒരു എഴുത്തുകാരനെ മാത്രമല്ല, ഒരു ഗുരുവിനെയും മനുഷ്യസ്നേഹിയെയുമാണ് ജനങ്ങള്‍ ഓര്‍മിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. പലവട്ടം ജയില്‍വാസം അനുഭവിച്ചു. എന്നാല്‍, ആ തടവറയാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിനു വഴിത്തിരിവായത്. ഇരുമ്പഴിക്കുള്ളില്‍ ശരീരം ബന്ധിക്കപ്പെട്ടിരുന്നെങ്കിലും മനസ് സ്വതന്ത്രമായിരുന്നു. ജയിലില്‍ കഴിയുമ്പോഴാണ് പിന്നീട് അനശ്വരകൃതിയായി മാറിയ ‘ശ്യാമിന്റെ അമ്മ’ എന്ന നോവല്‍ എഴുതിത്തുടങ്ങിയത്. സ്വാതന്ത്ര്യാനന്തരം സാമൂഹിക വിവേചനങ്ങള്‍ക്കെതിരേ അദ്ദേഹം ശക്തമായി ശബ്ദമുയര്‍ത്തി. സാധന എന്ന വാരിക സ്ഥാപിച്ച് സാമൂഹികസമത്വത്തിനും ദേശീയ ഐക്യത്തിനുമായി ജീവിതം സമര്‍പ്പിച്ചു.
സാനെ ഗുരുജി 135 പുസ്തകങ്ങള്‍ രചിച്ചു. അവയില്‍ ഭൂരിഭാഗവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ളവയായിരുന്നു. കുട്ടികള്‍ക്കുവേണ്ടി കഥകള്‍ എഴുതുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. നല്ല മനുഷ്യരെ രൂപപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ആളുകള്‍ ഇഷ്ടപ്പെട്ടെങ്കിലും ജനഹൃദയങ്ങള്‍ കീഴടക്കിയത് ‘ ശ്യാമിന്റെ അമ്മ’ എന്ന നോവലായിരുന്നു. ഇന്ത്യയിലെ മിക്ക പ്രധാന ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും ജാപ്പനീസ് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി പിന്നീട് ദേശീയപുരസ്കാരം നേടിയ ചലച്ചിത്രമായും മാറി.
‘ശ്യാമിന്റെ അമ്മ’ ഒരു സാങ്കല്പിക നോവലല്ല. സാനെ ഗുരുജിയുടെ ബാല്യകാല സ്മരണകളുടെ ഹൃദയസ്പര്‍ശിയായ അവതരണമാണ്. കൊങ്കണ്‍ പ്രദേശത്തെ ഒരു സാധാരണ ഗ്രാമത്തിലെ ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിലൂടെ തന്റെ അമ്മയുടെ സ്നേഹവും ത്യാഗവും മൂല്യബോധവും അദ്ദേഹം അനശ്വരമാക്കി. ഔപചാരിക വിദ്യാഭ്യാസമോ സമ്പത്തോ ഇല്ലാതിരുന്ന അമ്മ തന്റെ ജീവിതംകൊണ്ടാണ് മകനെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ലോകസാഹിത്യത്തില്‍ ഒരു അമ്മയുടെ സ്വാധീനത്തെ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ച കൃതികള്‍ വളരെ വിരളമാണ്.
ആ പുസ്തകത്തിലെ ഒരു സംഭവം ഇന്നും വായനക്കാരുടെ ഹൃദയത്തെ സ്പര്ശിച്ചുകൊണ്ടിരിക്കുന്നു. ശ്യാമിന്റെ കുടുംബം അന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കടബാധ്യതകള്‍ കുടുംബത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. വീട്ടില്‍ ഭക്ഷണസാധനങ്ങള്‍ വളരെ കുറവായിരുന്നു. ഓരോ അരിമണിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ട അവസ്ഥ. ഇന്നത്തെപ്പോലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന കാലമായിരുന്നില്ല അന്ന്. നാളെ ഭക്ഷണമുണ്ടാകുമോ എന്ന ആശങ്ക എപ്പോഴും വീട്ടുകാരെ അലട്ടിയിരുന്നു.
അപ്പോഴാണ് മഥുര എന്ന പാവപ്പെട്ട സ്ത്രീ ഗുരുതരമായി രോഗബാധിതയായെന്ന വാര്‍ത്ത അവര്‍ അറിയുന്നത്. അവളുടെ വീട്ടിലെ അവസ്ഥ ശ്യാമിന്റെ കുടുംബത്തെക്കാള്‍ പരിതാപകരമായിരുന്നു. രോഗവും ദാരിദ്ര്യവും മഥുരയെ തളര്‍ത്തിക്കളഞ്ഞിരുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ശ്യാമിന്റെ അമ്മ ഒരു നിമിഷംപോലും ആലോചിച്ചില്ല. അവര്‍ അടുക്കളയിലേക്ക് ഓടി. വീട്ടിലുണ്ടായിരുന്ന അരിയില്‍നിന്ന് ഒരു പങ്ക് മാറ്റിവച്ചു. കുറെ ഭക്ഷണവും കഴിയുന്നത്ര മരുന്നും വാങ്ങി അവര്‍ മഥുരയുടെ വീട്ടിലെത്തിച്ചു.
സ്വന്തം വീട്ടില്‍ എന്തു ശേഷിക്കുമെന്ന കണക്കുകൂട്ടലോ ആരെങ്കിലും നന്ദി പറയുമെന്ന പ്രതീക്ഷയോ അവര്‍ക്കില്ലായിരുന്നു. മറ്റൊരാളുടെ വേദന കണ്ടപ്പോള്‍ സഹായിക്കണമെന്ന ഹൃദയത്തിന്റെ പ്രേരണ മാത്രമാണ് അവരെ നയിച്ചത്. ഇതെല്ലാം കണ്ട ശ്യാം വിസ്മയത്തോടെ അമ്മയെ നോക്കി. സ്വന്തം ആവശ്യത്തിനുപോലും കാര്യമായി ഒന്നുമില്ല. എന്നിട്ടും മറ്റൊരാള്‍ക്കുവേണ്ടി സ്വന്തം വിഹിതം മാറ്റിവയ്ക്കുവാന്‍ അമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നതായിരുന്നു ആ നോട്ടത്തില്‍ അടങ്ങിയിരുന്ന ചോദ്യം. അമ്മയുടെ മറുപടി വാക്കുകളിലായിരുന്നില്ല. അവരുടെ ജീവിതംതന്നെയായിരുന്നു ആ ചോദ്യത്തിനുള്ള മറുപടി.
അന്ന് ശ്യാം തന്റെ ജീവിതത്തിലെ വലിയ പാഠങ്ങളിലൊന്നു പഠിച്ചു. സമ്പത്തിന്റെ അഭാവം ദാരിദ്ര്യമാകാം. എന്നാല്‍, കരുണയുടെ അഭാവമാണു യഥാര്‍ഥ ദാരിദ്ര്യം. കൈവശം വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഹൃദയം വിശാലമായിരുന്നതിനാല്‍ ആ അമ്മ യഥാര്‍ഥ സമ്പന്നയായിരുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കിടയിലും മറ്റൊരാളുടെ കണ്ണീര് കാണാന്‍ കഴിയുന്നവരാണ് ദൈവത്തിന്റെ ദൃഷ്ടിയില് യഥാര്‍ഥ സമ്പന്നര്‍. തന്മൂലമാണ്, ആ അധ്യായത്തിനു ‘ഹൃദയസമ്പന്നര്’ എന്ന പേരു നോവലിസ്റ്റ് നല്‍കിയിരിക്കുന്നത്.
ഈ സംഭവത്തില്‍ സുവിശേഷത്തിലെ യേശുവിന്റെ വചനത്തിന്റെ പ്രതിധ്വനി നാം കേള്‍ക്കുന്നു: “എനിക്കു വിശന്നു; നിങ്ങള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ എനിക്കു കുടിക്കാന്‍ തന്നു’’ (മത്തായി 25:35). ദാനത്തിന്റെ അളവല്ല യേശു നോക്കിയത്. പ്രത്യുത, അതിന്റെ പിന്നിലെ സ്നേഹമാണ് അവിടന്നു കണ്ടത്. ശ്യാം വീട്ടില്‍ കരുണ പ്രവര്‍ത്തിക്കുന്നതു കണ്ടുവളര്‍ന്നു.
സാനെ ഗുരുജിക്ക് അമ്മയില്‍നിന്നു ലഭിച്ച ഏറ്റവും വലിയ സമ്പത്ത് വീടോ ആഭരണമോ ആയിരുന്നില്ല. പ്രത്യുത, സ്നേഹവും കരുണയും നിറഞ്ഞ ഒരു ഹൃദയമായിരുന്നു. നമ്മില്‍ പലരും പറയാറുണ്ട്, സമ്പന്നനായാല്‍ ഞാന്‍ മറ്റുള്ളവരെ സഹായിക്കും എന്ന്.
എന്നാല്‍ ശ്യാമിന്റെ അമ്മ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. സമ്പന്നരാകുമ്പോള്‍ ആരംഭിക്കുന്നതല്ല ഔദാര്യം. നേരെമറിച്ച്, നമ്മുടെ ഇല്ലായ്മയില്‍ നിന്നുതന്നെ ആരംഭിക്കുന്നതാണത്. ബാങ്കിലെ നിക്ഷേപമല്ല നമ്മുടെ യഥാര്‍ഥ സമ്പത്ത്; മറ്റൊരാളുടെ കണ്ണീര് തുടയ്ക്കാന്‍ സഹായിക്കുന്ന ഹൃദയമാണത്. സമ്പത്ത് നമ്മെ വലിയവരാക്കുന്നില്ല. ഔദാര്യമുള്ള ഹൃദയമാണ് നമ്മെ എപ്പോഴും സമ്പന്നരാക്കുന്നത്. അതു നമുക്കു മറക്കാതിരിക്കാം.
Tags : Jeevithavijayam Fr. Jose Panthaplamthottiyil