പരവൂർ: രാജ്യത്തു ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2025 ഒക്ടോബറിൽ രാജ്യത്ത് 99.98 കോടി ബ്രോഡ്ബാൻഡ് വരിക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 95.49 കോടി ആൾക്കാർ വയർലെസ് നെറ്റ്വർക്കുകളിലും 4.48 കോടി പേർ സ്ഥിരം കണക്ഷനുകളിലുമാണ് ഉണ്ടായിരുന്നത്.
2025 നവംബർ ആയപ്പോഴാണു രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 100 കോടി കടന്നതെന്നും ട്രായ് വ്യക്തമാക്കി. 51 കോടി ബ്രോഡ്ബാൻഡ് വരിക്കാരുമായി റിലയൻസ് ജിയോ ആണ് മുന്നിൽ. ഇതിൽ 49.69 കോടി വയർലെസും 1.35 കോടി ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് വരിക്കാരുമാണ്. തൊട്ടുപിന്നിലുള്ളത് ഭാരതി എയർടെല്ലാണ്. അവർക്ക് 31.42 കോടി ബ്രോഡ്ബാൻഡ് വരിക്കാരുണ്ട്. ഇതിൽ 30.42 കോടി വയർലെസും ഒരു കോടിയിലധികം ഫിക്സഡ് ലൈൻ വരിക്കാരുമാണെന്നും ട്രായ് കണക്കുകളിൽ പറയുന്നു.
വോഡഫോൺ ഐഡിയയ്ക്ക് 12.77 കോടി വയർലെസ് ബ്രോഡ്ബാൻഡ് വരിക്കാരുണ്ട്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് 2.94 കോടി വയർലെസ് വരിക്കാരും 44.5 ലക്ഷം ഫിക്സഡ് ലൈൻ വരിക്കാരുമുണ്ടെന്നാണു റിപ്പോർട്ട്. ട്രായ് കണക്കുകൾ പ്രകാരം കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്ത് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ആറു മടങ്ങ് വർധിച്ചു.
2015 നവംബർ അവസാനത്തിൽ 13.15 കോടി ബ്രോഡ്ബാൻഡ് വരിക്കാരാണ് രാജ്യത്തുണ്ടായിരുന്നത്. പത്തു വർഷം കഴിഞ്ഞ് 2025 നവംബർ അവസാനത്തിൽ ഇത് 100.37 കോടിയായാണ് കുതിച്ചുയർന്നിട്ടുള്ളത്. 2025 നവംബറിലെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം ടെലികോം വരിക്കാരുടെ എണ്ണം 123.45 കോടിയായും ഉയർന്നിട്ടുണ്ട്.
വയർലെസ് അഥവാ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ തന്നെയാണു മുന്നിൽ. 13.88 ലക്ഷം പുതിയ ഉപഭോക്താക്കളെക്കൂടി ഉൾപ്പെടുത്തി അവരുടെ ഈ വിഭാഗത്തിലെ മൊത്തം വരിക്കാരുടെ എണ്ണം 48.6 കോടിയായി.
Tags : broadband subscribers India 100 crore trai