വാശി-അതൊന്ന് മാത്രമായിരുന്നു മൂന്നാം കേരള നിയമസഭയിലേക്ക് 1965ൽ നടന്ന തെരഞ്ഞെടുപ്പിന്റെ കാതൽ. മത്സരഫലമാകട്ടെ പിന്നീടങ്ങോട്ട് ഇന്നോളമുള്ള കേരള രാഷ്ട്രീയത്തിന്റെ ഗതിയെതന്നെ നിർണയിക്കുന്ന ഏടുകളിലേക്കാണ് വഴിതെളിച്ചത്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ 1965ലെ തെരഞ്ഞെടുപ്പിന് മുമ്പോ പിമ്പോ, ഇത്രയേറെ സംഭവവികാസങ്ങൾക്ക് സാക്ഷിയായ മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ചരിത്രമേറെ പറയാനുള്ള 1965ലെ തെരഞ്ഞെടുപ്പിന്റെ സവിശേഷതകളിലൂടെ ഒരുസഞ്ചാരം.
പിളർപ്പിന് പിന്നാലെയുള്ള വാശി
സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും പിളർന്നതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് 1965ൽ കേരളത്തിൽ നടന്നത്. കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസും സിപിഐ പിളർന്ന് സിപിഎമ്മും രൂപീകൃതമായശേഷമുള്ള തെരഞ്ഞെടുപ്പിൽ ആരാണ് ശക്തനെന്ന് തെളിയിക്കാനുള്ള വാശി മാത്രമാണ് രാഷ്്ട്രീയപാർട്ടികൾക്ക് മുമ്പിലുണ്ടായിരുന്നത്.
കോൺഗ്രസ്, സിപിഎം, സിപിഐ, കേരള കോൺഗ്രസ്, മുസ്ലിം ലീഗ്, എസ്എസ്പി, സ്വതന്ത്ര പാർട്ടി, ജനസംഘം, കെടിപി, ആർഎസ്പി, പിഎസ്പി, മലനാട് കർഷക യൂണിയൻ, റിപ്പബ്ലിക്കൻ പാർട്ടി, ഫോർവേഡ് ബ്ലോക്ക് അടക്കം 14 പാർട്ടികൾ ഒറ്റയ്ക്കൊറ്റയ്ക്കാണ് ജനവിധി തേടിയത്. 120 ജനറൽ സീറ്റും 11 പട്ടികജാതി സംവരണ സീറ്റും രണ്ട് പട്ടികവർഗ സംവരണ മണ്ഡലങ്ങൾ അടക്കം 133 സീറ്റുകളിലേക്ക് നടന്ന മത്സരത്തിനൊടുവിൽ 40 സീറ്റ് നേടിയ സിപിഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി.
73 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. 133 സീറ്റിലും മത്സരിച്ച കോൺഗ്രസിന് ലഭിച്ചതാകട്ടെ 36 സീറ്റ് മാത്രമാണ്. 54 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിന് 23 സീറ്റുകൾ ലഭിച്ചപ്പോൾ 78 സീറ്റിൽ മത്സരിച്ച സിപിഐക്ക് ലഭിച്ചതാകട്ടെ മൂന്ന് സീറ്റ് മാത്രം. മുസ്ലിം ലീഗിനു ആറുസീറ്റുകൾ ലഭിച്ചപ്പോൾ സ്വതന്ത്ര പാർട്ടിക്കും കെടിപിക്കും ഓരോ സീറ്റ് വീതം ലഭിച്ചു. പത്തു സ്വതന്ത്രരും അക്കൊല്ലം വിജയിച്ചു.
ആർക്കും ഭൂരിപക്ഷമില്ല
1965ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരുരാഷ്്ട്രീയ കക്ഷിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. കേരള രാഷ്ട്രീയത്തിൽ ഇതുപോലെ ഒരുസാഹചര്യം മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. നിയമസഭ വിളിച്ചുചേർക്കാനുള്ള സാഹചര്യം പോലും ഉണ്ടായില്ല. ഇതോടെ കേരളം വീണ്ടും രാഷ്ട്രപതിഭരണത്തിൻ കീഴിലായി.
സംസ്ഥാനം കണ്ട ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രപതി ഭരണമാണ് അന്നുണ്ടായത്. നീണ്ട 32 മാസമാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത്. 1967 മാർച്ച് ആറിനാണ് പിന്നീട് രാഷ്ട്രപതിഭരണം അവസാനിച്ചത്. അതിനുശേഷം കേരളത്തിൽ പിന്നീട് രാഷ്ട്രപതിഭരണം ഉണ്ടായിട്ടില്ലായെന്നതും മറ്റൊരു സവിശേഷതയാണ്.
സത്യപ്രതിജ്ഞ ചെയ്യാനാകാതെ 136 പേർ
1965ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 133 എംഎൽഎമാർക്കും സത്യപ്രതിജ്ഞ ചെയ്യാനായില്ലെന്നതാണ് ഏറ്റവും ദൗർഭാഗ്യകരം. ഇതിൽ 32 പേർക്ക് പിന്നീട് ഒരിക്കലും നിയമസഭയിൽ എത്താനുള്ള ഭാഗ്യവും ഉണ്ടായില്ല. 101 പേർ പിൽക്കാലങ്ങളിൽ വിവിധ തെരഞ്ഞെടുപ്പുകളിലൂടെ നിയമസഭയിലെത്തി. കെ. കരുണാകരൻ, കെ.എം. മാണി അടക്കമുള്ള കേരള രാഷ്്ട്രീയത്തിലെ അതികായന്മാർ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും 1965ലാണ്.
മുന്നണി സംവിധാനത്തിലേക്കുള്ള ചുവടുമാറ്റം
സംസ്ഥാനത്ത് മുന്നണി സംവിധാനത്തിന് തുടക്കമിട്ടത് 1965ലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളാണ്. ഒറ്റതിരിഞ്ഞുള്ള മത്സരം സ്ഥിരതയുള്ള സർക്കാരിനെ സൃഷ്ടിക്കില്ലെന്ന് രാഷ്ട്രീയപാർട്ടികളുടെ തിരിച്ചറിവാണ് മുന്നണിസംവിധാനത്തിനു പ്രേരിപ്പിച്ചത്. സിപിഎം മുൻകൈയെടുത്ത് 1967-ൽ രൂപീകരിച്ച സ്പതകക്ഷി മുന്നണി ഇതിനു തെളിവാണ്. അത്തവണ അധികാരത്തിലെത്തിയതും സ്പതകക്ഷി മുന്നണിയാണ്. 1979ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയും അതേവർഷംതന്നെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയും നിലവിൽ വന്നു.
സ്വതന്ത്ര ഇന്ത്യയിൽ മുന്നണി സംവിധാനം ആദ്യം നിലവിൽ വരുന്നതും കേരളത്തിലായിരുന്നു. പിന്നീട് ഇന്നോളം കേരള രാഷ്്ട്രീയ ചരിത്രത്തിൽ ഈ രണ്ടു മുന്നണികൾ മാത്രമാണ് അധികാരത്തിലെത്തിയിട്ടുള്ളതും. സ്ഥിരതയുള്ള സർക്കാരിന്റെ ആവശ്യം കേരള രാഷ്ട്രീയത്തിൽ കാട്ടിത്തന്നത് 1965ലെ തെരഞ്ഞെടുപ്പാണെന്നാണ് രാഷ്്ട്രീയ നിരീക്ഷകനായ ഡോ. മോഹൻ വർഗീസിന്റെ അഭിപ്രായം.
Tags : political equation shattered 1965 Kerala Assembly Election Niyama Sabha Election