പത്തനംതിട്ട: ഓമല്ലൂരിൽ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ മൂന്നു വയസുകാരിയെ മാരകമായി ആക്രമിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. ഓമല്ലൂർ പൈവള്ളി ചരുവിൽ പ്രതിഭയുടെ മകൾ സുകന്യയെയാണ് ആക്രമിച്ചത്.
വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് നായ അകത്തു പ്രവേശിച്ചത്. അകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ആണ് നായ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മയാണ് കുഞ്ഞിനെ നായയിൽ നിന്നു രക്ഷിച്ചത്.
അപ്പോഴേക്കും മുഖത്തും കണ്ണിനും മുറിവേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതേസ്ഥലത്ത് രാവിലെ നടക്കാനിറങ്ങിയ ഒരു വൈദികനെയും വയോധികനെയും നായ ആക്രമിച്ചിരുന്നു. അതേനായ തന്നെയാണ് മൂന്നുവയസുകാരിയെയും കടിച്ചതെന്ന് കരുതുന്നു.