തിരുവനന്തപുരം: വനിതാ സംവരണത്തിന്റെ മറവിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണെന്നും ബിജെപിയുടെ വനിതാസംവരണ നീക്കം ശുദ്ധ തട്ടിപ്പാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനമായിരുന്നു കേന്ദ്ര ലക്ഷ്യം. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതി മറികടക്കാനാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. വനിതാ സംവരണം എന്ന പേരിൽ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജനസംഖ്യാടിസ്ഥാനത്തിലൂടെയുള്ള മണ്ഡല വിഭജനത്തിലൂടെ ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ സീറ്റ് വർധിപ്പിച്ച് രാഷ്ട്രീയ നേട്ടം പ്രയോജനപ്പെടുത്തി ഭരണത്തുടർച്ച നിലനിർത്താനുള്ള ഗൂഢനീക്കമാണ് നടത്തിയത്.
ഒരേ അനുപാതത്തിൽ 50 ശതമാനം സംസ്ഥാനങ്ങളിലും സീറ്റുവർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി വാക്കാൽ പറയുന്നതല്ലാതെ ബില്ലിൽ അത്തരമൊരു വ്യവസ്ഥയില്ല. തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിയെഴുതാനുള്ള ബിജെപിയുടെ തന്ത്രം പൊളിച്ചതിലുള്ള ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരാണെന്ന നുണപ്രചരണം പ്രധാനമന്ത്രി നടത്തുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Tags : BJP's women's reservation scam