തിരുവനന്തപുരം: വേനൽമഴ കരുത്താർജിച്ചതിനു പിന്നാലെ സംസ്ഥാനത്ത് പകൽച്ചൂട് കുറഞ്ഞുതുടങ്ങി. കൊടുംചൂടിൽ വിയർത്ത പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ വേനൽ മഴ ശക്തിപ്പെട്ടതോടെ കൂടിയ പകൽ താപനില ശരാശരിയിലേക്കു താഴ്ന്നു.
ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് പാലക്കാട്ടും കൊച്ചിയിലുമാണ്; 34.9 ഡിഗ്രി സെൽഷസ്. കൊല്ലം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള മിക്ക ജില്ലകളിലും ചൂടിലും കാര്യമായ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി തുടരുന്ന വേനൽ മഴ ശക്തിപ്പെട്ടതോടെയാണു പകൽച്ചൂടിൽ തീച്ചൂളയായി മാറിയ സംസ്ഥാനം തണുത്തു തുടങ്ങിയത്. വരുംദിവസങ്ങളിലും വേനൽമഴ ശക്തിയായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 10 ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പു, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ തിങ്കളാഴ്ചയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Tags : rainy season heat Breathing