കോഴിക്കോട്: നേതൃത്വത്തിന് പൂർണ സംരക്ഷണം ഉറപ്പാക്കി സിപിഎമ്മിന്റെ പുതിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരേ വ്യക്തിപരമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും റിപ്പോർട്ടിലില്ല.
ഇവരുടെ വീഴ്ചകൾക്കു പകരം നേതൃത്വത്തിന്റെ കൂട്ടായ തീരുമാനങ്ങളില്‍ വന്ന കുറവുകള്‍ എന്നതാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കിയ ചില നിര്‍ണായക വീഴ്ചകള്‍ തുറന്നു സമ്മതിക്കാന്‍ സിപിഎം തയാറായിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷകരമായി ബാധിച്ചു എന്ന് റിപ്പോർട്ടിൽ തുറന്നു പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലെ 76 ാം ഖണ്ഡികയിലാണ് ആഗോള അയ്യപ്പസംഗമവും ഉയര്‍ന്നുവന്ന പ്രശ്നങ്ങളും എന്ന പേരില്‍ പാര്‍ട്ടി ഈ തിരിച്ചടി വിശദീകരിക്കുന്നത്.
ശബരിമല വികസനത്തിന് വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡ് ഈ പരിപാടി സംഘടിപ്പിച്ചതെന്നാണ് സിപിഎം പറയുന്നത്. ഇതൊരു സര്‍ക്കാര്‍ പരിപാടിയല്ലായിരുന്നിട്ടും യുഡിഎഫും ബിജെപിയും രാഷ്ട്രീയ ലക്ഷ്യത്തോടെ വലിയ വിവാദമുണ്ടാക്കിയെന്നും വലതുപക്ഷ മാധ്യമങ്ങള്‍ അത് കൊഴുപ്പിച്ചുവെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.
ദേവസ്വം ബോര്‍ഡ് നടത്തിയ ഈ പരിപാടി സര്‍ക്കാര്‍ നടത്തിയ പരിപാടിയാണെന്ന രീതിയില്‍ വലതുപക്ഷ ശക്തികള്‍ നടത്തിയ പ്രചാരണം പൊതുബോധമായി മാറിയെന്നും ഇത് തെരഞ്ഞെടുപ്പ് രംഗത്ത് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.
സ്ഥാനാര്‍ഥി നിർണയത്തിലെ പാളിച്ചകളും റിപ്പോർട്ട് തുറന്നുകാട്ടുന്നുണ്ട്. വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതില്‍ കോഴിക്കോട്, കൊല്ലം, എറണാകുളം ജില്ലാ കമ്മിറ്റികള്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനുപുറമേ, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ച പാര്‍ട്ടിക്കകത്തുണ്ടായിരുന്ന വിഭാഗീയത പുറത്തുകൊണ്ടുവരാന്‍ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജില്ലാ കമ്മിറ്റികള്‍ ശിപാര്‍ശ ചെയ്ത പേരുകള്‍ക്ക് അനുമതി നല്കിയ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും ഇതില്‍ വീഴ്ചയുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കണ്ണൂര്‍, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രധാന പാര്‍ട്ടി ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി വിട്ട് യുഡിഎഫ് ബാനറില്‍ മത്സരിച്ചത് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടിക്കെതിരായ പ്രചാരണമായി മാറിയെന്നും റിപ്പോർട്ടിന്റെ 74 ാം ഖണ്ഡികയിൽ പറയുന്നുണ്ട്.
പിണറായി വിജയനേയും എം.വി. ഗോവിന്ദനെയും കുറപ്പെടുത്താതെ ഭരണപരമായ വീഴ്ചകളെയും രാഷ്ട്രീയ പ്രചാരണങ്ങളെയും മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി ഉന്നത നേതൃത്വത്തിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് സിപിഎമ്മിന്റെ പുതിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപടിയെടുക്കാതിരുന്നത് വലിയ പോരായ്മയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയ്ക്കെതിരേ സംസ്ഥാന സെക്രട്ടേറിയറ്റ് അന്നുതന്നെ പ്രതികരിച്ചെങ്കിലും കൂടുതല്‍ ശക്തമായ പ്രതികരണം നല്‍കാതിരുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെന്നും പറയുന്നു.
Tags : CPM's election review leadership's collective decisions mistakes