കോട്ടയം: ദീപികയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷത്തിനുള്ള ഒരുക്കം ദ്രുതഗതിയിൽ. ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണനാണ് നിർവഹിക്കുന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ.ഡോ. ജോര്‍ജ് കുടിലില്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്നലെ കളക്ടറേറ്റില്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് തലവന്മാരുടെയും യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സമ്മേളനം നടക്കുന്ന മാമ്മന്‍ മാപ്പിള ഹാള്‍ മോടി കൂട്ടുന്ന ജോലികള്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുകയാണ്.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഹെലിപാഡിനു സമീപത്തേക്ക് വാഹനം എത്തുന്നതിനുള്ള വഴി ടാര്‍ ചെയ്യുന്ന ജോലികൾ പൂര്‍ത്തിയായി.
മഴക്കാലമായതിനാല്‍ ചെളിയും മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ടാര്‍ ചെയ്ത പുതിയ വഴി നിര്‍മിക്കുന്നത്. ഹെലിപാഡിനു ചുറ്റുമുള്ള പുല്ലും ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതിനു തടസമായിട്ടുള്ള മരച്ചില്ലകളും വെട്ടിമാറ്റി. ഹെലിപാഡിലും ഗ്രൗണ്ടിലുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.
പോലീസ് പരേഡ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളനനഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ മറ്റൊരു വാഹനവും റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഉണ്ടായിരിക്കും.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള പോലീസിന്റെ ട്രയല്‍ റണ്‍ 30ന് ഉച്ചയ്ക്ക് നടക്കും.

സമുദായ നേതാവും സാഹിത്യപ്രതിഭയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന നിധീരിക്കൽ മാണിക്കത്തനാർ ദീപികയുടെ സ്ഥാപക പത്രാധിപരായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമാണിന്ന്.
കുറവിലങ്ങാട് സ്വദേശിയായ മാണിക്കത്തനാർ സുറിയാനി ക്രൈസ്തവരുടെ പുനരൈക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപീകരിക്കാൻ മുന്നിട്ടിറങ്ങി. ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻകൂടിയാണ് മാണിയച്ചൻ ഉൾപ്പെടെ മുപ്പതിൽപരം വൈദികരും രണ്ട് അൽമായരും ഒപ്പിട്ട് സുറിയാനിക്കാരുടെ പ്രത്യേക മെത്രാനായിരുന്ന മർസലീനോസ് ബരാർദിക്ക് ജാത്യൈക്യസംഘം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പത്രം മാന്നാനത്തെ സിഎംഐ സഭയുടെ പ്രസിൽ അച്ചടിക്കാൻ അനുവാദത്തിനായി അപേക്ഷ സമർപ്പിച്ചത്. 1886 വൃശ്ചികം (നവംബർ) 24ന് മെത്രാൻ ഇതിന് അനുമതി നൽകി. പ്രധാന നടത്തിപ്പുകാരനും ഉത്തരവാദിയുമായി നിധീരിക്കൽ മാണിക്കത്തനാരെ മെത്രാൻ നിയമിച്ചു.
ഇതേത്തുടർന്നാണ് നസ്രാണി ദീപിക എന്ന വൃത്താന്തപത്രം അച്ചടിച്ചിറങ്ങിയത്. പത്രത്തിന്റെ നയപ്രഖ്യാപനം, മുഖലേഖനം, സംസ്കൃതത്തിലും മലയാളത്തിലുമുള്ള മംഗളശ്ലോകങ്ങൾ ഇവയെല്ലാം മാണിയച്ചൻതന്നെ എഴുതിയതാണ്. നസ്രാണി ദീപികയുടെ മൂന്നാം ലക്കം പ്രസിദ്ധീകരിക്കുന്പോഴേക്ക് (1887 മേയ് 20) സഭാപരമായ ഉന്നത ചുമതലകൾ ഏറ്റെടുക്കേണ്ടിവന്നതോടെ പത്രത്തിന്റെ പൂർണമായ പ്രവർത്തനങ്ങളിൽനിന്ന് അദ്ദേഹത്തിന് വിട്ടുനിൽക്കേണ്ടിവന്നു.
1875 ഡിസംബർ 12ന് മാണിയച്ചന്റെ പൗരോഹിത്യസ്വീകരണവും 1876 ജനുവരി മൂന്നിന് പ്രഥമ ബലിയർപ്പണവും മാന്നാനം ആശ്രമദേവാലയത്തിലായിരുന്നു. പൗരോഹിത്യ പരിശീലനത്തിന്റെ അവസാന രണ്ടു വർഷം മാന്നാനം സെമിനാരിയിലായിരുന്നു. വൈവിധ്യമാർന്ന ശുശ്രൂഷാകാലം അപ്പാടെ മാണിക്കത്തനാർക്ക് ബലവും കരുതലും പകർന്നത് സിഎംഐ സന്യാസ സഭയാണ്. അതിനാൽ “കൊവേന്തയിൽ ചേരാത്ത കൊവേന്തക്കാരൻ” എന്ന് അദ്ദേഹം അറിയപ്പെട്ടു.
മാണിക്കത്തനാർക്ക് പതിനഞ്ചിലേറെ ഭാഷകൾ വശമായിരുന്നു. അതുകൊണ്ടാവാം “മാണിക്കത്തനാർ സർവജ്ഞപീഠം അവകാശപ്പെടത്തക്കവിധം “ബഹുവിദ്യാവല്ലഭ”നായിരുന്നുവെന്ന് പ്രഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്. “തെക്കേ ഇന്ത്യയിൽ മാണിക്കത്തനാരെപ്പാലെ ഒരു മഹാനില്ലെ”ന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണം. കാലത്തിനുമുന്‍പേ സഞ്ചരിച്ച ധീഷണാശാലിയാരുന്നു കത്തനാർ.
തിരുവിതാംകൂറിലെ ആദ്യ രാഷ്ട്രീയ പ്രക്ഷോഭമായി കരുതുന്ന മലയാളി മെമ്മോറിയൽ സമരങ്ങളുടെ മുൻനിരയിൽ ഈ വൈദികനുണ്ടായിരുന്നു. മലയാള ഖണ്ഡകാവ്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാൾ മാണിക്കത്തനാരായിരുന്നു. ശോശൻചരിതം, ശിംശോൻചരിതം എന്നീ ഖണ്ഡകാവ്യങ്ങൾ ഇദ്ദേഹത്തിന്റെ രചനകളാണ്. പോർച്ചുഗീസ് ഭാഷയിൽനിന്നു “ഓർശ്ലേം തിരുയാത്ര” എന്ന യാത്രാവിവരണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. 1904 ജൂണ്‍ 20ന് മാണിക്കത്തനാർ അന്തരിച്ചു.
Tags : Deepika Centenary Ruby Jubilee Celebration deepika@140 Preparations