തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസിൽ ഇടക്കാല ഉത്തരവ് പറയുന്നത് ജൂണ്‍ രണ്ടിലേക്ക് മാറ്റി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
കോടതി നടപടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ വരുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സതീശൻ നൽകിയ ഉപഹർജിയിലാണ് കോടതി വിധി പറയുക. കൈരളി, ദേശാഭിമാനി ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വാർത്തകൾ വക്രീകരിച്ചു നൽകി തനിക്കെതിരേ അപകീർത്തികരമായ പ്രചാരണം നടത്തുന്നതു തടയണമെന്നാണ് ഉപഹർജിയിലെ ആവശ്യം.
ശബരമല സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെടുത്തി തനിക്കെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയ വി.ഡി. സതീശൻ പരസ്യമായി മാപ്പു പറയണമെന്നും സമാനമായ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനാണു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Defamation case V.D. Satheesan postponed