കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് മുതിർന്ന നേതാവ് എ.കെ.ആന്റണി മറിയ ഉമ്മനുമായി സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ കേരള കോൺഗ്രസ് - എമ്മിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും അടുപ്പവും ഗുണം ചെയ്യുമെന്നാണ് നിഗമനം.
മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ മറിയ ഉമ്മൻ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ ഒരു മാധ്യമത്തോടു പറഞ്ഞു. മതമേലധ്യക്ഷന്മാരെ കണ്ടതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അവർ പറഞ്ഞു.
2011 മുതൽ ഡോ.എൻ ജയരാജാണ് കാഞ്ഞിരപ്പള്ളി എംഎൽഎ. തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാളെ മത്സരരംഗത്തുണ്ടാവൂവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞിരുന്നു.
Tags : assembly election maria oommen congress kanjirappally