ഹൃദയസ്പർശിയായ ഒരു പ്രാർഥന ബൈബിളിൽ കാണാം. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ഈശോയെ ക്ഷണിച്ചുകൊണ്ടു നടത്തുന്ന പ്രാർഥനയാണിത്. "നാഥാ നേരം വൈകുന്നു, ഞങ്ങളോടൊത്ത് വസിച്ചാലും'(ലൂക്ക 24:29). വൈകിപ്പോവുക എന്നതു ജീവിതത്തിൽ പലപ്പോഴും ഒരു വിഷയമാണ്. തീരുമാനമെടുക്കാൻ വൈകിപ്പോകുക, കൊണ്ടുപോകേണ്ട രേഖകൾ ലഭിക്കാതെ വൈകിപ്പോവുക ഇതൊക്കെ സംഭവിക്കാറുണ്ട്.
ചിലപ്പോൾ ദൈവത്തിങ്കലേക്കു തിരികെ വരാനും നമ്മൾ വൈകിപ്പോകും. അപ്പോഴൊക്കെ പ്രസക്തമാകുന്ന ഒരു പ്രാർഥനയാണ് എമ്മാവൂസിലേക്കു പോകുന്ന ശിഷ്യന്മാർ ഉരുവിടുന്നത്.
►►വൈകുന്നവർ
വിവാഹം വൈകുന്നവർ, കുട്ടികളുണ്ടാകാൻ വൈകുന്നവർ, ജോലി കിട്ടാൻ വൈകുന്നവർ, പിആർ കിട്ടാൻ വൈകുന്നവർ എന്നു വേണ്ട, രോഗത്തിനു മരുന്നു കണ്ടുപിടിക്കാൻ പോലും വൈകിപ്പോകുന്ന സാഹചര്യങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ‘നേരം വൈകുന്നു ഞങ്ങളെ സഹായിക്കണമേ’, അല്ലെങ്കിൽ ‘അനുഗ്രഹിക്കണമേ’ എന്നാണ് സ്വാഭാവികമായി തോന്നുന്ന പ്രാർഥന.
പക്ഷേ, സുവിശേഷം നമുക്കു നൽകുന്ന അർഥവത്തായ പ്രാർഥന "നാഥാ നേരം വൈകുന്നു, ഞങ്ങളോടൊത്തു വസിക്കണമേ' എന്നാണ്. കാരണം, ജീവിതം കൈയിൽനിന്നു പോയാൽ വെറുതെയുള്ള അനുഗ്രഹംകൊണ്ട് മതിയാകില്ല. മറിച്ച് ദൈവംതന്നെ നമ്മുടെകൂടെ വസിക്കേണ്ടിവരും. ഏതെങ്കിലും ഘട്ടത്തിൽ ജീവിതം നിന്റെ കൈയിൽനിന്നു വിട്ടുപോയി എന്നു കരുതുക, അതു കുടുംബജീവിതമാകാം, പ്രഫഷണൽ ലൈഫ് ആകാം, വൈവാഹിക ജീവിതമാകാം, പഠനജീവിതമാകാം, പരീക്ഷാ ജീവിതമാകാം... അങ്ങനെ സംഭവിച്ചാൽ നിനക്കുള്ള ഓപ്ഷൻ ഈ പ്രാർഥനയാണ്, "നാഥാ ഞങ്ങളോടൊത്തു വസിക്കണമേ'.
വസിക്കുക എന്ന പ്രാർഥന ഒരു വലിയ വാഗ്ദാനത്തിൽനിന്നാണ് വരുന്നത്. പുറപ്പാട് 33:14ൽ ദൈവം നൽകിയ വാഗ്ദാനം, നിങ്ങൾ എവിടെപ്പോയാലും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. ജോഷ്വാ 1:9ലൂടെ വചനം പറഞ്ഞു, നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും. ആദ്യത്തെ വചനത്തിലെ അനുസ്മരണം എന്നു പറയുന്നതു നീ എവിടെപ്പോയാലും എന്നതാണ്, അതാണ് മോശയോടു പറയുന്നത്. ജോഷ്വായോടു പറയുന്നത്, നീ പോകുന്നിടത്തെല്ലാം എന്നാണ്. അപ്പോൾ ഇതു ദൈവസാന്നിധ്യത്തിന്റെ വാഗ്ദാനമാണെന്നു കാണാം.
►►കൂടെ വസിച്ചാൽ
കർത്താവേ ഞങ്ങളോടൊത്തു വസിക്കണമേ എന്നായിരിക്കണം നോന്പുകാലത്തെ നമ്മുടെ പ്രധാന പ്രാർഥനകളിലൊന്ന്. ഉപവാസമായാലും പ്രാർഥനയായാലും ദാനധർമമായാലും സുവിശേഷ വായനയായാലും ഉപവി പ്രവർത്തനങ്ങളായാലും അതെല്ലാം മാർഗങ്ങളാണ്. നാഥാ, ഇതുവഴി അങ്ങ് ഞങ്ങളോടൊത്തു വസിക്കണമേ എന്നതാണ് ഇവയിലൂടെയും ലക്ഷ്യമാക്കുന്നത്.
ഞങ്ങളുടെ ജീവിതം കൈവിട്ടു പോയിട്ടുണ്ടെങ്കിൽ അതു നിന്റെ കൈയിലുണ്ട് എന്ന ഉറപ്പിലാണ് പ്രാർഥന. ഞങ്ങളുടെ കൂടെ വസിക്കുന്പോൾ ഞങ്ങൾക്കു നിന്റെ കൂടെ ജീവിക്കാനും നഷ്ടപ്പെട്ടതു തിരികെപ്പിടിക്കാനും കഴിയുമെന്നുള്ള പ്രത്യാശയാണ് ആ പ്രാർഥനയുടെ അന്തഃസത്ത. നോന്പുകാലത്ത് ഇതു നമുക്കു നവോന്മേഷം പകരട്ടെ.
Tags : Hridayavazhi Kalvari