x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഐ: ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് നേരേ കോടാലി ഓങ്ങുന്നുവെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം ബ്യൂറോ
Published: March 28, 2026 03:42 PM IST | Updated: March 28, 2026 03:42 PM IST

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍ഐ) നിയമ ഭേദഗതി ബില്‍ ഭരണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഇതു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ഫാസിസ്റ്റ് നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസര്‍ക്കാരില്‍ അനിയന്ത്രിതമായ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. വിദേശ സംഭാവനകള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന സ്വത്തുക്കളില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നതാണ് എഫ്സിആര്‍എ ഭേദഗതി ബില്‍.

വിദേശ ഫണ്ട് ചെറിയൊരു ഭാഗമായാലും മുഴുവന്‍ ആസ്തിയും അധികാരിക്കു കൈമാറണം. അതായത് ഒരു സ്‌കൂള്‍, ആശുപത്രി, ഓഫീസ് കെട്ടിടം തുടങ്ങിയവയില്‍ ചെറിയൊരു വിദേശ സംഭാവന മാത്രമുണ്ടെങ്കിലും മുഴുവന്‍ ആസ്തിയും അപകടത്തിലാകും.

പുതുക്കല്‍ വൈകിപ്പിക്കല്‍ തന്നെ ആയുധമാകാം. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം താത്കാലിക ഏറ്റെടുക്കല്‍ സ്ഥിരമായി മാറാം. ലൈസന്‍സ് വൈകിപ്പിച്ച് ആസ്തി കൈവശപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുന്നു. വിദേശ സംഭാവന സ്വീകരിക്കുന്ന ഏജന്‍സികളുടെയും ന്യൂനപക്ഷങ്ങളുടെയും ആസ്തികള്‍ക്ക് വന്‍ഭീഷണി ഉയര്‍ത്തുന്നതാണ് ഈ ബില്‍.

പൊതുതാത്പര്യം എന്നു പറഞ്ഞ് സര്‍ക്കാരിനു സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാം. അതിനായി വ്യക്തമായ നിയമപരമായ സംരക്ഷണോപാധികള്‍ പോലും ബില്ലില്‍ ഇല്ല.സ്ഥാപനം നിര്‍മിച്ചവര്‍ക്കോ അവരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഏറ്റെടുക്കപ്പെട്ടവ തിരികെ വാങ്ങാന്‍ പാടില്ല. ഇതോടെ സ്ഥാപനം പണിതവരെ പുറത്താക്കുകയും മണ്ണുംചാരി നിന്നവര്‍ സ്ഥാപനം കൈക്കലാക്കുകയും ചെയ്യുന്നു.

ജനാധിപത്യപരമായ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും പൗരസമൂഹ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഈ നടപടി. ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ ന്യൂനപക്ഷ സന്നദ്ധസംഘടനകളെ മുക്കുകയറിടാനുള്ള നീക്കമാണ് ഈ ഭേദഗതി ബില്ലിന്‍റെ ഉദ്ദേശ്യം. അതേസമയം സര്‍ക്കാരിന് താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന പഴുതുകളും നിയമഭേദഗതിയിലുണ്ട്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവച്ചുള്ള നിഗൂഢമായ നീക്കമാണിത്.ന്യൂനപക്ഷ സമുദായ സംഘടനകള്‍ ജീവകാരുണ്യ രംഗത്തും സാമൂഹിക,ജനസേവന,വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താന്‍ മാത്രമെ ഈ നടപടികൊണ്ട് കഴിയൂ. ഇതിനെ പാർലമെന്‍റിനകത്തും പുറത്തും ശക്തമായി എതിർക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Tags : FCRI Rights K.C. Venugopal

Recent News

Corehub Up