കൊച്ചി: എറണാകുളത്ത് ഫ്ലക്സ് യുദ്ധം തുടരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും കളമശേരിയിലും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അനുകൂലിച്ച് വീണ്ടും ഫ്ലക്സുകള്‍ എത്തിയിരിക്കുകയാണ്. ആലുവ യുസി കോളജിന് മുമ്പിലാണ് വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ് ഉയര്‍ന്നിരിക്കുന്നത്.
കാലം ചോദിക്കുന്നത് മാറ്റം... മാറ്റത്തിന് വഴിയൊരുക്കാന്‍... വി.ഡി. സതീശന് നയിക്കട്ടെ. കേരളം വി.ഡിക്ക് ഒപ്പം എന്ന വാചകങ്ങളോടെ ഫ്ലക്സ് എത്തിയത്. കടുങ്ങല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ലക്സുകള്‍.
പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല എന്ന ഫ്ലക്സും വി.ഡി. സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കു,ക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചു കൊള്ളും എന്ന പോസ്റ്ററുമായിരുന്നു വി.ഡിക്കെതിരെ എത്തിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അതിനിടെ മലപ്പുറം തവനൂരില്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്നു പറഞ്ഞുള്ള ഫ്ലക്സും എത്തിയിട്ടുണ്ട്.
അതേസമയം, ബാലറ്റ് പെട്ടി തുറക്കും മുന്നേ മുഖ്യമന്ത്രി കസേര ആര്‍ക്ക് എന്ന ചര്‍ച്ചയ്ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാകണം മുഖ്യമന്ത്രി എന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
മൂന്നു നേതാക്കളുടെ അനുനായികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വിഷയത്തില്‍ നേതാക്കളുടെ പരസ്യ പ്രതികരണം പാര്‍ട്ടി വിലക്കിയിട്ടുണ്ട്. എന്നാല്‍ നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും എഐ വീഡിയോകളും ഡോക്യുമെന്ററികളും പോഡ്കാസ്റ്റുകളും കളം നിറയുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ ജീവചരിത്രം വരച്ചുകാട്ടുന്ന ജനനായകന് എന്ന എഐ വീഡിയോ പുറത്തിറങ്ങിയിരുന്നു.
കേരളത്തിന്റെ വികസനത്തിനുള്ള ചര്‍ച്ച തുടങ്ങാമെന്ന് ആഹ്വാനം ചെയ്ത് രമേശ് ചെന്നിത്തലയുടെ കേരളയാത്ര എന്ന പോഡ്കാസ്റ്റും പുറത്തെത്തിയിട്ടുണ്ട്. ലോണ്‍ ആപ്പ് കെണിയെ കുറിച്ചും യുഡിഎഫ് സ്വീകരിക്കാനിരിക്കുന്ന നടപടികള്‍ വിശദീകരിച്ചുമായിരുന്നു ആദ്യ വീഡിയോ. ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഇംഗ്ലീഷ് പത്രത്തില്‍ ഫോക്കസ് ഫീച്ചറായി എത്തിയിരുന്നു.
കെ.സി. വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിംഗും നടക്കുന്നുണ്ട്. പാര്‍ലിമെന്റില്‍ കെ.സി. നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം നേരിനൊപ്പം: പോരാട്ടങ്ങള്‍, നിലപാടുകള്‍ എന്ന പുസ്തകമായി പുറത്തിറക്കുന്നുമുണ്ട്. സതീശന്റെ പ്രസംഗങ്ങളുടെ സമാഹാരവും പുറത്തിറങ്ങും.
അതേസമയം, 100ല്‍ അധികം സീറ്റുകള്‍ നേടും എന്ന ആത്മവിശ്വാസമാണ് സതീശന് നേരത്തെ പങ്കുവച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന നിമിഷത്തില്‍ തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തര്‍ക്കമില്ലെന്നും സതീശന് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്പര്യമില്ലെന്ന് കെ.സി.യും പ്രതികരിച്ചിരുന്നു.
Tags : Flex board v.d.sateeshan