മാനസാന്തരത്തെക്കുറിച്ചു പറയുന്പോൾ പലരുടെയും മാനസാന്തരങ്ങളിൽ ദൈവത്തിനു പ്രത്യേക റോൾ ഇല്ല എന്നു തോന്നിയിട്ടുണ്ട്. പലരും പേടിക്കുന്നതു മനുഷ്യനെയാണ്, ദൈവത്തെയല്ല. എന്നാൽ, മാനസാന്തരത്തിലൂടെ ദൈവത്തിങ്കലേക്കു തന്നെയാണ് തിരിച്ചുവരേണ്ടതെന്നു ധൂർത്തപുത്രൻ നമ്മെ ഓർമിപ്പിക്കുന്നു.
യഥാർഥ മാനസാന്തരം
യഥാർഥ മാനസാന്തരം വഴി മനുഷ്യനിലേക്കും ദൈവത്തിങ്കലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും ഒരുമിച്ചു തിരിച്ചുവരാൻ ധൂർത്തപുത്രനു കഴിയുന്നു. ആ വാക്കുകൾ ശ്രദ്ധിക്കൂ, അങ്ങേയ്ക്കെതിരായും സ്വർഗത്തിനെതിരായും എന്നാണ് ഏറ്റുപറച്ചിൽ. അളന്നു തൂക്കിയുള്ള വാക്കുകൾ. മുഴുവൻ മനോവ്യഥകളും പശ്ചാത്താപവും പ്രകടമാകുന്ന വാക്കുകളാണിത്.
അതുപോലെ വീട്ടിലെ വേലക്കാരിൽ ഒരാളായി കണ്ടാൽ മതി എന്നതു പ്രായശ്ചിത്തമായി പറയുന്നതാണ്. അതിന്റെ അർഥം താൻ നഷ്ടപ്പെടുത്തിയ സ്വത്ത് അപ്പന്റെ കുടുംബത്തിൽനിന്നുകൊണ്ടു വേല ചെയ്തായാലും വീട്ടിക്കൊള്ളാമെന്നാണ്. ഈ കൊടുത്തുവീട്ടൽ എന്നതു ബൈബിളിലെ പ്രധാനപ്പെട്ട ഒരു ചിന്തയാണ്. കർത്താവ് മറ്റൊരു കഥയിലും ഇതു സൂചിപ്പിക്കുന്നു, മത്താ 18:25-26. അതായത് നൂറ് ദനാറ കടപ്പെട്ട ഭൃത്യനെ രാജസമക്ഷം ഹാജരാക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും എല്ലാം അതിനു ജാമ്യമായിട്ടു വയ്ക്കാൻ വേണ്ടി യജമാനൻ പറയുന്പോൾ അദ്ദേഹം അഭ്യർഥിക്കുന്നത് എനിക്ക് അല്പം സാവകാശം തരണേ, ഞാൻ എല്ലാം തന്നു വീട്ടിക്കൊള്ളാമെന്നാണ്.
“അവന് അതു വീട്ടാൻ നിർവാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളെയും വിറ്റു കടം വീട്ടാൻ യജമാനൻ കൽപ്പിച്ചു. അപ്പോൾ സേവകൻ വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാൻ എല്ലാം തന്നു വീട്ടിക്കൊള്ളാം''. പിന്നീടയാൾക്കു കരുണ കിട്ടിയെങ്കിലും അയാൾ കൊടുത്തു വീട്ടിയില്ല. ഇതേപോലെ തനിക്കു കടം തരാനുള്ളവനോടു കാരുണ്യം കാണിച്ചതുമില്ല. അതുമൂലം പിന്നീട് യജമാനന് ആ നിർദയനെ തുറുങ്കിലടക്കേണ്ടി വന്നു (മത്താ 18:34).
ഉത്തമ പ്രായശ്ചിത്തം
അപ്പോൾ, തന്നുവീട്ടുക എന്നു പ്രധാനമാണ്. അബദ്ധങ്ങൾ സംഭവിക്കുകയും ദൈവത്തിന്റെ കൃപ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ കൊടുത്തു വീട്ടുന്നതിനു പകരം പലപ്പോഴും പ്രായശ്ചിത്തം പറഞ്ഞു വീട്ടുകയാണ് ചെയ്യുന്നത്. എന്നാൽ, ബൈബിൾ മുന്നോട്ടു വയ്ക്കുന്ന ഉത്തമമായ മനസ്താപത്തിൽ പ്രായശ്ചിത്തം ചെയ്തു വീട്ടുന്ന കാര്യമാണ് പറയുന്നത്. ഞാൻ എല്ലാം ചെയ്തു വീട്ടിക്കൊള്ളാം, ഞാൻ തന്നു വീട്ടിക്കൊള്ളാം എന്നിങ്ങനെ. നാവുകൊണ്ടുള്ള വർത്തമാനത്തേക്കാൾ ജീവിതം കൊണ്ടുള്ള ഒരു പ്രവർത്തനമായിട്ടാണ് ഉത്തമ പ്രായശ്ചിത്തത്തെയും മാനസാന്തരത്തെയും ബൈബിൾ പരിഗണിക്കുന്നത്. നമുക്കും ആ വചന വഴിയെ സഞ്ചരിക്കാം.
Tags : Hridayavazhi Kalvari