കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ഥിനിര്‍ണയം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡോ.എം.കെ. മുനീര്‍ എംഎല്‍എ മത്സരിക്കുന്നകാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു.
മുനീറിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി മാറിനില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം വാദിക്കുന്നത്. എന്നാല്‍ മത്സരിക്കാനുള്ള സന്നദ്ധത മുനീര്‍ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞാല്‍ പാര്‍ലമെന്ററി തലത്തില്‍ ലീഗിന്റെ തലയെടുപ്പുള്ള നേതാവിനെ അനാരോഗ്യത്തിന്റെ പേരില്‍ തഴയരുതെന്നാണ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗംആവശ്യപ്പെടുന്നത്. കൊടുവള്ളി എംഎല്‍എയായ മുനീറിനെ കോഴിക്കോട് സൗത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കോഴിക്കോട് സൗത്ത് സീറ്റിനായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫറോസും രംഗത്തുണ്ട്. സൗത്തില്‍ മുനീര്‍ മത്സരിക്കുകയാണെങ്കില്‍ ഫിറോസിന് കൊടുവള്ളി നല്‍കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. മുനീറിന് രാജ്യസഭാ സീറ്റോ മറ്റു പദവികളോ നൽകി പശ്നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇതിനിടെ ഇന്നലെ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ് മുനീറിന് പരസ്യ പിന്തുണയുമായി രംഗത്ത് വന്നു. നൈമിഷമായ അനാരോഗ്യം കൊണ്ട് മുനീര്‍ എന്ന പ്രതിഭാധനനായ ഒരു വിളക്കുമാടത്തെ അറുത്തിടരുതെന്നാണ് സി.കെ. നജാഫ് ഫേസ്ബുക്ക് പോസ്റ്റില്കുറിച്ചത്.
Tags : Muslim League Kerala Assembly election Niyama sabha election