തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു. തിങ്കളാഴ്ച രാത്രി എട്ട് വരെ 10,922 പേര് ഹോം വോട്ടിംഗ് നടത്തിയതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ആകെ 2,07,757 പേരാണ് ഹോം വോട്ടിംഗിനായി അപേക്ഷിച്ചിട്ടുള്ളത്.
പ്രായമായവർക്കും അവശരായവർക്കും വേണ്ടിയാണ് ഹോം വോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നത്. 85 വയസ് പിന്നിട്ടവർക്കും, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 85 വയസിന് മുകളിലുള്ള 7,561 പേരും ശാരീരിക പരിമിതിയുള്ള 3,361 പേരും വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘമാണ് ഹോം വോട്ടിംഗിന് മേൽനോട്ടം വഹിക്കുന്നത്.