തിരിച്ചുവരവ് സുവിശേഷം ആഘോഷിക്കുന്ന ഏറ്റവും മനോഹരമായ ഒരു ജീവിതാനുഭവമാണ്. പശ്ചാത്താപം തോന്നിയ ധൂർത്തപുത്രൻ നന്നായി ഗൃഹപാഠം ചെയ്തുവന്നു അപ്പനോടു സംസാരിക്കുന്നുണ്ടെങ്കിലും അപ്പന്റെ മനസിൽ ഒന്നേയുള്ളൂ, കണ്ടുകിട്ടിയല്ലോ അതുമതിയെന്ന വികാരം. മരിച്ചെന്നാണ് കരുതിയത്, ആളുണ്ടല്ലോ അതുമാത്രം മതിയെന്നുള്ളതു വല്ലാത്തൊരു സ്നേഹമാണ്.
ഇതുപോലൊരു തിരിച്ചുവരവ് ലൂക്കായുടെ സുവിശേഷം മറ്റൊരു അവസരത്തിലും ആഘോഷിക്കുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ, നാടുവിട്ടുപോയവരാണ്. ആ ശിഷ്യന്മാർ അത്യാഹ്ലാദത്തോടെ തിരിച്ചുവരുന്നു. ധൂർത്തപുത്രൻ തിരിച്ചുവരാൻ കാരണം അവനു സുബോധമുണ്ടായതാണ് (ലൂക്കാ 15:7).
എമ്മാവൂസിലെ ശിഷ്യന്മാർ തിരിച്ചുവരാൻ കാരണം അവരുടെ കണ്ണ് തുറക്കപ്പെട്ടു എന്നതാണ് (ലൂക്കാ 24:31). ധൂർത്തപുത്രനു സുബോധമുണ്ടായി കണ്ണു തുറന്നപ്പോൾ അപ്പൻ എത്രയോ അകലെയാണെന്നു കണ്ടു. എമ്മാവൂസിലെ ശിഷ്യന്മാർ കണ്ണ് തുറന്നപ്പോൾ കർത്താവിന്റെ കല്ലറ, കാൽവരി എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു.
►അപ്പം മുറിച്ചപ്പോൾ◄
കല്ലറയില്ലാത്ത, കാൽവരിയില്ലാത്ത ജീവിതത്തിന്റെ ശൂന്യത അവർ തിരിച്ചറിഞ്ഞു. കൂട്ടായ്മ എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു. സഭാജീവിതം എത്രയോ അകലെയാണെന്ന ചിന്ത അവർക്കുണ്ടായി. മൂന്നു ഘടകങ്ങളിലേക്കാണ് ശിഷ്യന്മാർ തിരിച്ചെത്തിയത്.
ഒന്ന് സഭയുടെ കൂട്ടായ്മയിലേക്ക്, രണ്ട് കർത്താവിന്റെ കാൽവരിയിലേക്ക്, മൂന്ന് കർത്താവിന്റെ കല്ലറയിലേക്ക്. നാടുവിട്ടു പോകണം, ദൈവത്തെ വിട്ടുപോകണം എന്നുള്ള ചിന്തകളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഈശോ അവരുടെ മുന്പിൽ പരിശുദ്ധ കുർബാനയായി വീണ്ടും മുറിക്കപ്പെടുന്നത്. അപ്പം മുറിച്ചപ്പോഴാണ് അവർ കണ്ണ് തുറന്നത്.
ഓരോ പരിശുദ്ധ കുർബാനയിലൂടെയും അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെയും കണ്ണു തുറപ്പിക്കാൻ കർത്താവ് നമ്മുടെയൊപ്പം യാത്ര ചെയ്യുന്നുണ്ട്. കൂടെ യാത്ര ചെയ്യുന്നവൻ കുർബാനയാണ് എന്നുള്ള തിരിച്ചറിവോടെ തിരിച്ചു നടക്കാൻ നമുക്കു കഴിയണം.
വൈകാതെ പെസഹയിലേക്കു നമ്മൾ പ്രവേശിക്കാനൊരുങ്ങുകയാണ്. ഈ ചിന്തകൾ നമ്മെ വിശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ദൈവത്തിൽ ഐക്യപ്പെടുത്തുകയും ചെയ്യാൻ നമുക്കും എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ തിരിച്ചു നടക്കാം.