ഓരോ കാലവും ആ കാലത്തിന്റെ പ്രത്യേകത കാണിച്ചു കടന്നുപോകും. അതിലെ ഏതെങ്കിലും ആകർഷണീയതയിൽ മനസ് കുടുങ്ങിപ്പോയാൽ ആ ലോകം നമ്മൾ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? എന്നുള്ള ചോദ്യം പ്രസക്തമാകും. ജഡമോഹങ്ങളായിരിക്കാം പലപ്പോഴും ആളുകളെ കുഴപ്പങ്ങളിൽ വീഴ്ത്തുക.
ലോകമോഹങ്ങളിൽ കുടുങ്ങിപ്പോകുന്നവരിൽ പിന്നീട് ഒരു ആധ്യാത്മിക ജഡത്വം അനുഭവപ്പെടും. ഇതു മുൻകൂട്ടി കണ്ടാണ് ബൈബിൾ പറയുന്നത്, "ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനിൽക്കുന്നു'(1 യോഹ 2:17).
കാലത്തിന്റെ മോഹങ്ങൾ
ഓരോ കാലത്തിനും ഓരോ മോഹങ്ങളാണ്. ശാശ്വതമായ മോഹങ്ങൾ നമുക്കു തരാൻ ഇല്ലെന്നുള്ളതാണ് ലോകത്തിന്റെ ഒരു ദാരിദ്ര്യം. അതുകൊണ്ടാണ് ഈശോ അഞ്ച് ഭർത്താക്കന്മാരുണ്ടായിരുന്ന സ്ത്രീയുമായി സംസാരിക്കുന്പോൾ "ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും' (യോഹ 4:13) എന്നു പറയുന്നത്. ഞാൻ തരുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കില്ല എന്നുകൂടി അവിടന്ന് കൂട്ടിച്ചേർക്കുന്നു.
അതായത് പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുക മാത്രമല്ല, പരിഹാരവും അവിടന്ന് നിർദേശിക്കുന്നു."തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തിപ്പറഞ്ഞു: എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും'(യോഹ 7:37). ഈശോ പകരുന്ന ജലം അതു ജീവജലത്തിന്റെ അരുവികളിലേക്ക്, ഹൃദയത്തിൽ അഭിഷേകം നിറയുന്പോൾ ഉണ്ടാകുന്ന ആത്യന്തികമായ തൃപ്തിയിലേക്കു നയിക്കുന്നതാണെന്നു ചുരുക്കം.
കാലത്തിന്റെ മോഹങ്ങളിൽ കുടുങ്ങിയ വീഴ്ചകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തിരിച്ചുവരാനും യഥാർഥ നീരുറവയായ ഈശോ നൽകുന്ന പരിശുദ്ധാത്മാവിൽ പുനക്രമീകരിച്ചുകൊണ്ട് ദൈവത്തിന്റെ മനുഷ്യനാകാനുള്ള ഒരു സമയമാണ് നോന്പുകാലം. കാലം ഉയർത്തുന്ന ഈ വെല്ലുവിളിയെ ധൈര്യപൂർവം നമുക്ക് ഏറ്റെടുക്കാം.
Tags : Hridayavazhi Kalvari