പ്രതീകാത്മക ചിത്രം
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വഴി കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ മൂല്യത്തിൽ വൻ വർധന. 2025 - 26 സാമ്പത്തിക വർഷത്തിൽ ചരക്കുനീക്കത്തിൽ 29 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ 4,044 കോടി രൂപയിൽനിന്നു കാർഗോ മൂല്യം 5,647.76 കോടി രൂപയായി ഉയർന്നു. ഇതോടെ ചരക്ക് കയറ്റുമതി മൂല്യത്തിൽ രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളിൽ ഏഴാം സ്ഥാനം ഉറപ്പിക്കാൻ സിയാലിനായി.
2025 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ ആകെ 72,178.40 ടൺ കാർഗോയാണു വിമാനത്താവളം വഴി കൈകാര്യം ചെയ്തത്. അന്താരാഷ്ട്ര കാർഗോ നീക്കം 12.21 ശതമാനം വളർച്ചയോടെ 54,984.10 ടണ്ണിലെത്തി (കയറ്റുമതി: 45,224.30 ടൺ, ഇറക്കുമതി: 9,759.80 ടൺ). ആഭ്യന്തര കാർഗോ 3.28 ശതമാനം വർധിച്ച് 17,194.30 ടണ്ണുമായി (കയറ്റുമതി: 5,665 ടൺ, ഇറക്കുമതി: 11,529.30 ടൺ). കേരളത്തിലെ ആകെ എയർ കാർഗോ നീക്കത്തിന്റെ 60 ശതമാനവും സിയാൽ വഴിയാണു നടക്കുന്നത്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കാണു കയറ്റുമതി.
കാർഷിക - സമുദ്ര ഉൽപ്പന്നങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണു ടെർമിനൽ വഴി പ്രധാനമായും അയക്കുന്നത്. നിലവിൽ പ്രതിവർഷം 1.25 ലക്ഷം ടൺ കയറ്റുമതിയും ഒരു ലക്ഷം ടൺ ഇറക്കുമതിയും കൈകാര്യം ചെയ്യാനുള്ള ശേഷി സിയാലിനുണ്ട്. ചരക്കുനീക്കം കൂടുതൽ വേഗത്തിലാക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ പ്രതിവാര കാർഗോ ഫ്രെട്ടർ സർവീസ് (ആഴ്ചയിൽ രണ്ടു ദിവസം) കൊച്ചി - ഷാർജ റൂട്ടിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.
കേരളത്തെ പ്രമുഖ ട്രേഡ് ആൻഡ് ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുക എന്ന കാഴ്ചപ്പാടിന് അനുസൃതമായി കൊച്ചിയെ സമഗ്ര മൾട്ടി മോഡൽ കാർഗോ ഹബ്ബായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. മധ്യകേരളത്തിലെ സൗകര്യപ്രദമായ സ്ഥാനവും അടിസ്ഥാന സൗകര്യങ്ങളിലെ തുടർച്ചയായ നിക്ഷേപങ്ങളുമാണ് ഈ വളർച്ചയ്ക്കു പിന്നിലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
Tags : cargo CIAL Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash