പ്രതീകാത്മക ചിത്രം
മുംബൈ: നിയന്ത്രണംവിട്ട കാർ നിർമാണത്തിലിരുന്ന പാർക്കിംഗ് കേന്ദ്രത്തിലേക്ക് ഇടിച്ചു മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 5.20ഓടെ കോസ്റ്റൽ റോഡിൽ ലാലാ ലജ്പത് റായ് കോളജിന് എതിർവശം ലോട്ടസ് ജെട്ടിക്കു സമീപമായിരുന്നു അപകടം.
മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലിയിലേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന ഗുജറാത്ത് രജിസ്ട്രേഷനുള്ള കാർ നിയന്ത്രണംവിട്ട് പാർക്കിംഗ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന നാലുപേരെയും പുറത്തെടുത്ത് നൈർ ആശുപത്രിയിലെത്തിച്ചെങ്കിലും ഷനായ് ഗജാർ (21), ധൈര്യ ദർശൻ സേത്ത് (17), ആദിത്യ ജകാസ്നിയ (19) എന്നിവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സിൽവാസ സ്വദേശികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതര പരുക്കേറ്റ ആദിത്യ ഓസ്വാൾ (23) ചികിത്സയിലാണ്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. രക്ഷപ്പെട്ടയാളുടെ മൊഴി രേഖപ്പെടുത്തിയശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും പൊലിസ് അറിയിച്ചു.
മറൈൻ ഡ്രൈവിനെയും ബാന്ദ്ര-വർളി സീ ലിങ്കിന്റെ വർളി ഭാഗത്തെയും ബന്ധിപ്പിക്കുന്ന 10.58 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് മുംബൈ കോസ്റ്റൽ റോഡ്. ജൂലൈ 15ന് കോസ്റ്റൽ റോഡ് തുരങ്കത്തിനുള്ളിൽ കാറിന് തീപിടിച്ചിരുന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല.
Tags : Accident Car LostControl Mumbai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash