ജയ്റാം രമേശ്
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) അമിത് ഷാ പ്രേരിതമായിട്ടുള്ള വോട്ടർമാരുടെ നീക്കം ചെയ്യലാണെന്നു കുറ്റപ്പെടുത്തി കോൺഗ്രസ്.
എസ്ഐആറിന്റെ മൂന്നാം ഘട്ടത്തിൽ 6.18 കോടി വോട്ടർമാരെ നീക്കംചെയ്തുവെന്നു ചൂണ്ടിക്കാട്ടി പ്രക്രിയ വലിയ തോതിലുള്ള ഒഴിവാക്കലുകൾക്ക് കാരണമാകുന്നുവെന്നും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ അനുപാതമില്ലാതെ ബാധിച്ചിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
എസ്ഐആർ മൂന്നാം ഘട്ടത്തിൽ 6.18 കോടി വോട്ടർമാരെ നീക്കം ചെയ്തുവെന്നും (17 ശതമാനം) ഇതിനോടൊപ്പം 5.43 കോടി വോട്ടർമാർക്ക് നോട്ടീസ് അയച്ചുവെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഇത് ഡൽഹിയിലെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടാനുള്ള നിരക്കിന്റെ സാധ്യത മറ്റൊരു 15 ശതമാനത്തോളം വർധിപ്പിക്കുന്നുവെന്നു ജയ്റാം പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെയാണ് ഒഴിവാക്കലുകൾ ബാധിച്ചതെന്നതിന് ആവശ്യത്തിലധികം തെളിവുകളുണ്ടെന്ന് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
സർക്കാർ ഒരിക്കലും നൽകിയിട്ടുണ്ടാകാൻ സാധ്യതയില്ലാത്ത രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവരുടെ യോഗ്യത തെളിയിക്കാനുള്ള ബാധ്യത പൗരന്മാരുടെ മേൽ എസ്ഐആർ അടിച്ചേൽപ്പിച്ചുവെന്നും ഭൂരിഭാഗം പൗരന്മാർക്കും വിജയിക്കാൻ കഴിയാത്ത ഒരു പരീക്ഷ കേവലം ‘ഒഴിവാക്കലിനുള്ള ഒരു യന്ത്രം’ മാത്രമാണെന്നും ഭരണഘടനയ്ക്കുമേലുള്ള ആക്രമണമാണെന്നും ജയ്റാം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Tags : Congress Claims AmitShah Instigated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash