തൃശൂർ: ഇന്ത്യയുടെ പൈതൃകശാസ്ത്രത്തിൽ വേരൂന്നിയ സുസ്ഥിരഭാവി രൂപപ്പെടുത്താൻ ആഗോളവിദഗ്ധർ തൃശൂരിൽ ഒത്തുചേരുന്നു. തദ്ദേശീയവിജ്ഞാനവും സുസ്ഥിരതയും സംബന്ധിച്ച ആഗോളസമ്മേളനം ‘ഐസിഐടി 2025’ ഇന്നും നാളെയും തൃശൂർ സെന്റ് തോമസ് കോളജിലാണ് നടക്കുക.
ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷകർ, നവീനാശയക്കാർ തുടങ്ങി 300 പ്രതിനിധികൾ പങ്കെടുക്കും. 160 പേർ കാമ്പസിലും ബാക്കിയുള്ളവർ വെർച്വലുമായാണ് പങ്കെടുക്കുക. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. മുത്തുലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡോ. ദർശന, മനയത്ത് ശശി, ഡോ. നേഹ സിംഗാൾ, ഡോ.കെ. മുരളീധരൻ, ഡോ. അഞ്ജന ഭാഗ്യനാഥൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. സമാപനത്തിൽ തൃശൂരിന്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരികപ്രകടനങ്ങളും നടക്കും.
ഐഎസ്ബിഎൻ സർട്ടിഫൈഡ് പ്രൊസീഡിംഗിൽ പ്രസിദ്ധീകരിക്കുന്ന അംഗീകൃതകൃതികൾക്കൊപ്പം മികച്ച പ്രബന്ധത്തിനും മികച്ച വാക്കാലുള്ള അവതരണത്തിനുമുള്ള അവാർഡുകളിലൂടെ ഗവേഷണഫലങ്ങൾ അംഗീകരിക്കപ്പെടും. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ ഇൻഡെക്സ്ഡ് ജേണൽ പ്രസിദ്ധീകരണത്തിനായി പരിഗണിക്കും.