കൊച്ചി: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിന്‍റെ സാധാരണ പരിശോധന മാത്രമാണെന്ന് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്. ആദായനികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.
2016ൽ കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ഓഫീസിൽ പരിശോധന നടന്നിരുന്നു. 2026ൽ കോൺഫിഡന്‍റ് ഗ്രൂപ്പിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടന്നു. കുറ്റകൃത്യം കണ്ടെത്തിയതുകൊണ്ട് പരിശോധന നടത്തിയതല്ല. പതിവു പരിശോധന മാത്രമായിരുന്നുവെന്നും ജോസഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആദായ നികുതി വകുപ്പ് അധികൃതരുമായി ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശമായ അനുഭവം ഉണ്ടായിട്ടില്ല. ചില യുട്യൂബർമാർ ഗ്രൂപ്പിനെതിരെ മോശമായ പ്രചാരണം നടത്തുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നു. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
സിനിമാക്കാരിൽനിന്നും റിയൽ എസ്റ്റേറ്റുകാരിൽനിന്നും ഗ്രൂപ്പ് പണം വാങ്ങി, വിദേശത്ത് പണം നിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങൾ തെറ്റാണ്. ആരിൽനിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. തെളിവു ഹാജരാക്കിയാൽ ഇരട്ടിയായി തിരിച്ചു നൽകും.
വളരെ സുതാര്യമായാണ് സിനിമാ മേഖലയിൽ ഇടപെട്ടത്. കാശ് കിട്ടാനല്ലാതെ കൊടുക്കാനില്ല. കമ്പനിക്ക് നിക്ഷേപകരോ കടമോ ഇല്ല. എല്ലാ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. ചെയർമാന്‍റെ മരണം ജോലികളെ ബാധിക്കില്ല. ആർക്കും അവലാതി വേണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു.
Tags : Investors confident group cj roy