വിശ്വാസം രണ്ടു തരം ഉണ്ടാകും. വിഷയബന്ധിയായ വിശ്വാസം, അതുപോലെ ദൈവസ്നേഹബന്ധിയായ വിശ്വാസം. ആദിമസഭയുടെ വിശ്വാസ കാഴ്ചപ്പാടുകളിൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനമെന്നു പൗലോസ് അപ്പസ്തോലൻ പറയുന്നു (ഗലാ 5:6).
ശ്രദ്ധിക്കുക, നമ്മുടെ വിശ്വാസത്തിന്റെ വളർച്ച ദൈവത്തോടുള്ള സ്നേഹത്താലാണ് പ്രവർത്തനനിരതമാകേണ്ടത്. അല്ലാതെ നമുക്ക് അനുദിനമുണ്ടാകുന്ന ആവശ്യങ്ങളുടെ സമ്മർദത്താലല്ല. വിശ്വാസജീവിതം പ്രവർത്തനനിരതമായിരിക്കണം. വിശ്വാസ ജീവിതത്തിൽ വിടവ് ഉണ്ടാവരുതെന്നാണ് പ്രവർത്തനനിരതം എന്നതിന്റെ അർഥം.
» നിലനിൽക്കണം «
നമ്മുടെ വിശ്വാസത്തിന്റെ ഒരു പ്രശ്നം സൂചിപ്പിക്കാം. ഈ ആഴ്ചയിൽ വിശ്വാസം വർധിച്ചു എന്നിരിക്കട്ടെ. അടുത്ത ദിവസം ഏതെങ്കിലും ഒരു പ്രശ്നം വന്നാൽ ആ തകർച്ചയുടെ പേരിൽ നമ്മുടെ വിശ്വാസം തണുത്തുപോയെന്നുവരാം. അപ്പോൾ വിശ്വാസം നിരതമല്ലെന്നു വരും. വിശ്വാസം തണുത്തുപോകുന്നത് ആത്മീയജീവിതത്തിൽ സ്വീകാര്യമല്ല. അതുകൊണ്ടാണ് ഈശോ പറഞ്ഞത് "എന്റെ വാക്ക് നിങ്ങളിൽ നിലനിൽക്കുമെങ്കിൽ' (യോഹ 15:7) എന്ന്.
നമ്മുടെ വിശ്വാസ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് വിടവ്. വിശ്വാസത്തിൽ അകൽച്ച, വിടവ് ഒക്കെ വന്നുപോയിട്ടുണ്ടെങ്കിൽ അതു പരിഹരിക്കാനും മേലിൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുമാണ് നോന്പുകാലത്തു പ്രത്യേക തീവ്രയത്ന പാപപരിഹാര ശുശ്രൂഷകൾ ചെയ്യുന്നത്. ആത്മീയ ജീവിതത്തിന്റെ സ്വാഭാവികമായ പതർച്ചകളെ നമ്മൾ പരിഹരിക്കാൻ ശ്രമിക്കുന്ന സമയമാണ് നോന്പുകാലം.
» നശ്വരമാകരുത് «
എന്നാൽ, ചിലർക്ക് ഇതൊന്നും ഒരു വിഷയമല്ല. അവരുടെ വിശ്വാസത്തിന്റെ വിഷയം തങ്ങളുടെ അനുദിന ജീവിതവും ജീവിതാനുഗ്രഹങ്ങളും മാത്രമാണ്. അതായത് ജോലി, വീട്, വിവാഹം.. ഇങ്ങനെയുളളതൊക്കെ നേടിയെടുക്കാനുള്ള മറ്റൊരു ദൈവികമാർഗമാണ് വിശ്വാസം. ഇതു ലഭിച്ചില്ലെങ്കിൽ വിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോകുന്നവരെ കാണാം. വെറും ഉദരപൂരണത്തിനുവേണ്ടി മാത്രം പ്രാർഥിക്കുന്നവർ. ഉദരമാണ് അവരുടെ ദൈവം.
അതുകൊണ്ടാണ് ലജ്ജാകരമായതിൽ അവർ അഭിമാനം കൊള്ളുന്നുവെന്നു ദൈവവചനം ഓർമിപ്പിക്കുന്നത് (ഫിലി 3:19). വിശ്വാസം നശ്വരമായ വിഷയങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള ഒരു ഉപാധിയായി മാറ്റുന്നതിനെതിരേയുള്ള ഒരു ജാഗ്രത കൂടി നോന്പുകാലത്തു വളർത്തിയെടുക്കണം. അങ്ങനെ യഥാർഥ സുവിശേഷ വിഹിതമായ വിശ്വാസത്തിലേക്കു വളരാം.
Tags : Hridayavazhi Kalvari