എല്ലാറ്റിനും ഒരു അവസരമുണ്ടെന്നു ബൈബിൾ പറയുന്നു. ആകാശത്തിനു കീഴിലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്, സഭാ 3:1. ഈ വചനത്തിന്റെ ചുവടുപിടിച്ചു വായിച്ചാൽ അനുതപിക്കാനും ഒരവസരമുണ്ടെന്നു കാണാം. ചിലർ ഇതു നഷ്ടപ്പെടുത്തിക്കളയും.
അങ്ങനെ നഷ്ടപ്പെടുത്തിയ ഒരു മനുഷ്യൻ ഏസാവിനെക്കുറിച്ച് വചനം ഇങ്ങനെ പറയുന്നു. "പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടുവെന്നു നിങ്ങൾക്കറിയാമല്ലോ. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല (ഹെബ്രാ 12:17).
സ്വീകാര്യമായ സമയം
അനുതപിക്കാൻ ദൈവം തന്ന അവസരമാണ് നോമ്പുകാലം. യഥാസമയം അനുതപിച്ചാൽ അനുതാപം സ്വീകരിക്കപ്പെടും. അതുകൊണ്ട് അവിടന്ന് അരുൾചെയ്യുന്നു, "സ്വീകാര്യമായ സമയത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു. രക്ഷയുടെ ദിനത്തിൽ ഞാൻ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ ഇപ്പോൾ സ്വീകാര്യമായ സമയം. ഇതാ ഇപ്പോൾ രക്ഷയുടെ ദിവസം' (2 കോറി 6:2). അതായത് അനുതപിക്കാനുള്ള അവസരം എന്നത് ദൈവം നൽകുന്ന അവസരമാണ്. അതു കൈമോശം വന്നാൽ പിന്നീട് തിരിച്ചു കിട്ടിയെന്നു വരില്ല. അനവസരത്തിൽ അനുതപിച്ചിട്ട് വലിയ ഫലമൊന്നും ഇല്ലെന്നുള്ള സൂചന ബൈബിൾ നൽകുന്നുണ്ട്.
"മോഷ്ടാവ് ഇനിമേൽ മോഷ്ടിക്കരുത്. അവൻ ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും സന്പാദിക്കുന്നതിനു വേണ്ടി സ്വന്തം കൈകൾകൊണ്ട് മാന്യമായി ജോലി ചെയ്യട്ടെ' (എഫേ 4:28). രക്ഷയുടെ ദിവസം അനുതാപത്തിലേക്കു വന്നാൽ പിന്നീട് താൻ ചെയ്തിരുന്ന പഴയ തിന്മകൾ ആവർത്തിക്കരുതെന്ന് ഈ വചനം മുന്നറിയിപ്പ് നൽകുന്നു. വീണ്ടും പഴയ ജീവിതത്തിലേക്കു പോയാൽ അതിനു ദൈവതിരുസന്നിധിയിൽ മാപ്പ് ലഭിക്കാത്ത അവസ്ഥ ഉണ്ട്.
സമയം കഴിഞ്ഞാൽ
അതുപോലെ ഒരു കാലം കഴിഞ്ഞാൽ പിന്നെ അനുതാപം സ്വീകാര്യമല്ലാതായിട്ടു മാറും. ദൈവം അതു വ്യക്തമാക്കുന്നു വെളിപാടിൽ. അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. അവൻ ഇനി അനുതപിച്ചിട്ട് കാര്യമില്ലെന്ന സൂചനയാണത്. പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. അനുതാപത്തിനു ദൈവം അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞു. അനവസരത്തിൽ ഉള്ള അനുതാപമാണ് പലരുടെയും പ്രശ്നം. "അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ' (വെളിപാട് 22:11).
അപ്പോൾ നോന്പുകാലത്തെ ഗൗരവത്തോടെതന്നെ സമീപിക്കണം, ഇത് അനുതാപത്തിന്റെ അവസരമാണ്. രോഗങ്ങൾ വരുന്പോഴോ അപകടങ്ങൾ വന്നു കിടപ്പിലാകുന്പോഴോ തകർച്ചയിലോ ഒക്കെ ആയിരിക്കും പലരുടെയും അനുതാപം. രോഗങ്ങൾ നൽകുന്ന അനുതാപം, ആയുസ് തീരാറായി എന്ന വിഹ്വലതയിൽനിന്നുള്ള അനുതാപം, സാഹചര്യത്തിന്റെ സമ്മർദംകൊണ്ടുള്ള അനുതാപം... ഇവയല്ലാതെ കർത്താവിന്റെ വചനങ്ങൾ കേട്ട് അതിലൂടെ വന്ന അനുതാപം നിന്നെ കൂടുതൽ നല്ല മനുഷ്യനാക്കാൻ സഹായിക്കുമെന്നു വചനം പറയുന്നു.
Tags : Hridayavazhi Kalvari