കൊച്ചി: എട്ടു വര്‍ഷം മുമ്പ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍നിന്ന് കാണാതായ ജെസ്ന മറിയ ജയിംസിന്റെ തിരോധനം സംബന്ധിച്ച സിബിഐ അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി നിരന്തരം വിളിച്ചുവരുത്തി ദ്രോഹിക്കുന്നുവെന്നാരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശിയായ യുവാവ് നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
സിബിഐ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരനുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനാല്‍ ഇപ്പോള്‍ ക്ലീന്‍ചിറ്റ് നൽകാനാകില്ലെന്നു കോടതി വ്യക്തമാക്കി. ഹര്ജിക്കാരന് അന്വേഷണവുമായി സഹകരിക്കണം. എന്നാല്‍, സിബിഐയുടെ അന്വേഷണം നിയമപരമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ടെന്നും മൊബൈല്‍ ഫോണ്‍ അടക്കം എല്ലാ രേഖകളും സിബിഐക്കു കൈമാറിയെന്നും ഹര്ജിക്കാരന് അറിയിച്ചു. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ്, മറ്റു ശാസ്ത്രീയ പരിശോധനകള്‍ എന്നിവയ്ക്ക് സ്വമേധയാ വിധേയനായി. എന്നിട്ടും തന്റെ ബന്ധുക്കളെയും അയല്‍വാസികളെയും പോലും ചോദ്യം ചെയ്യുന്നു. ഇതിനാല്‍ രണ്ടുതവണ തനിക്കു ജോലി നഷ്ടപ്പെട്ടെന്നും ഗുരുതരമായ മാനസിക പ്രശ്നമാണു നേരിടുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ജെസ്നയെ കണ്ടെത്താനായില്ലെന്നും കേസിലെ തുടര്‍നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ മജിസ്ട്രേറ്റ് കോടതിയില്‍ നേരത്തേ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരേ ജെസ്നയുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ തുടരന്വേഷണത്തിന് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്.
Tags : CBI Investigation