തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങൾക്കിടയാക്കിയ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പുനഃസംഘടിപ്പിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ. വി.ഡി. സതീശൻ സർക്കാരിലെ ബജറ്റ് വിസ്മയങ്ങളിൽ ഒന്ന് വെള്ളാനയെന്ന് യുഡിഎഫ് പ്രതിപക്ഷത്തിരുന്നു പ്രഖ്യാപിച്ച കിഫ്ബിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ളതാകും.
ധനവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലേക്ക് കിഫ്ബിയെ കൊണ്ടുവന്നാകും പുനഃസംഘടന നടപ്പാക്കുക. നിലവിൽ ധനവകുപ്പിനു കീഴിലാണെങ്കിലും സ്വതന്ത്രമായിട്ടാണ് ബോർഡ് പ്രവർത്തിച്ചിരുന്നതെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. എന്നാൽ, കിഫ്ബി നിർത്തലാക്കേണ്ടതില്ലെന്നും ശിപാർശയിലുണ്ട്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച കിഫ്ബി വിരമിച്ച ജീവനക്കാരുടെ താവളമായി മാറിയതായും സമിതിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വിരമിച്ച ജീവനക്കാരെ പൂർണമായി ഒഴിവാക്കിയാകും പുനഃസംഘടന നടപ്പാക്കുക.
നിലവിലുള്ള ധനവകുപ്പിലേത് അടക്കമുള്ള കാര്യക്ഷമതയുള്ള ജീവനക്കാരെ കിഫ്ബിയിൽ നിയോഗിക്കാനാണു പ്രധാന ശിപാർശ. പ്രവർത്തന ഘടന തന്നെ പൊളിച്ചെഴുതണം. കിഫ്ബിയിലെ നിയമനങ്ങളിൽ സമഗ്ര പരിശോധന ആവശ്യമാണ്.
400ലേറെ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ട്. ഇതിൽ 50ൽ കൂടുതൽ പേർ ഒരു ലക്ഷത്തിനു മുകളിൽ ശന്പളം കൈപ്പറ്റുന്നവരാണ്. ഇവർ ഇപ്പോൾ ചെയ്യുന്ന ജോലിയും നിയമന രീതിയും വിശദമായി പരിശോധിക്കണം.
നിലവിൽ മുഖ്യമന്ത്രി ചെയർമാനും ധനമന്ത്രി വൈസ് ചെയർമാനും സിഇഒ ആൻഡ് മെന്പർ സെക്രട്ടറി ഭരണച്ചുമതല നിർവഹിക്കുന്ന തരത്തിലുമായിരുന്നു കിഫ്ബിയുടെ ഘടന. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രാഹാമായിരുന്നു വർഷങ്ങളായി കിഫ്ബി സിഇഒ. അദ്ദേഹമായിരുന്നു പ്രധാന ഭരണകർത്താവ്. യുഡിഎഫ് അധികാരം നേടിയതിനു പിന്നാലെയാണ് കെ.എം. ഏബ്രാഹാം കിഫ്ബി സിഇഒ പദവി ഒഴിഞ്ഞത്.
കിഫ്ബിയിലും എസ്പിവികളിലുമായി വിരമിച്ച ജീവനക്കാരുടെ കുടുംബാധിപത്യമാണെന്നും വിദഗ്ധ സമിതിയുടെ പ്രാഥമിക പരിശോധനകളിൽ കണ്ടെത്തി.
ധനവകുപ്പിൽ നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കിഫ്ബിയുടെ ഉന്നത സ്ഥാനങ്ങളിൽ ഒന്നിലുണ്ട്. ഇവരുടെ ഭർത്താവ് കിഫ്ബിയുടെ പ്രവൃത്തികൾ ചെയ്യാനായി രൂപീകരിച്ച എസ്പിവികളിലുണ്ട്. മക്കളും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായും കണ്ടെത്തി.
കിഫ്ബിയിൽ മീഡിയ വിഭാഗമുണ്ടെങ്കിലും തലസ്ഥാനത്തെ പ്രധാന മാധ്യമ പ്രവർത്തകരുമായി ബന്ധമില്ലെന്നും കണ്ടെത്തലിലുണ്ട്. ഇതിനൊപ്പം ഐടി വിഭാഗത്തെയും പുനഃസംഘടിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. വിദഗ്ധ സമിതിയുടെ വിശദ പരിശോധനകൾ നടന്നുവരികയാണ്. ഇതിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തുമെന്നാണു വിവരം.
Tags : KIIFB reorganized