തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോണ്ഗ്രസ് അധ്യക്ഷനു നല്കിക്കൊണ്ടുളള കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കി. ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേർന്ന കോണ്ഗ്രസ് നിയമസഭാകക്ഷിയോഗത്തിലാണ് ഈ തീരുമാനം.
നിയമസഭാ കക്ഷിയോഗത്തിൽ ഏകകണ്ഠമായി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്തിമ തീരുമാനം കൈക്കൊള്ളാൻ കോണ്ഗ്രസ് ദേശീയ അധ്യക്ഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്.
കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്കിന്റെയും അജയ് മാക്കന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. നിയമസഭാ കക്ഷി യോഗത്തിനു ശേഷം കേന്ദ്ര നിരീക്ഷകൾ ഓരോ എംഎൽഎമാരേയും തനിയെ കണ്ട് അവരുടെ അഭിപ്രായങ്ങളും ചോദിച്ചു. ഈ അഭിപ്രായങ്ങൾ റിപ്പോർട്ടാക്കി കേന്ദ്ര നിരീക്ഷകർ ഹൈക്കമാൻഡിനു നല്കും.
ഞായറാഴ്ച്ചയ്ക്കുള്ളിൽ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള കരുനീക്കം നടത്തുന്നത്.
Tags : Legislative Assembly Congress President Chief Minister