ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്കു കടക്കുന്നു. എന്നാൽ, തലയ്ക്കുമീതെ ഭീമൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനടിയിലൂടെ ജീവൻ പണയംവച്ചാണ് യാത്രക്കാരുടെ സഞ്ചാരം. ഇന്നലെ വരെ 62 പേരെങ്കിലും അപകടങ്ങളിൽ മരിച്ചെന്നാണു പ്രദേശവാസികളുടെ ജാഗ്രതാ സമിതി റിപ്പോർട്ടിൽ പറയുന്നത്. അടുത്തത് ഞാനോ എന്ന നിശ്ചയമില്ലായ്മയിൽ യാത്രചെയ്യേണ്ട അവസ്ഥയാണെന്ന് അവർ പറയുന്നു. നിർമാണസ്ഥലത്തെ സുരക്ഷാ വീഴ്ചകളും അശാസ്ത്രീയ ഗതാഗത നിയന്ത്രണങ്ങളുമാണ് ഇത്രയധികം മരണങ്ങളുണ്ടാകാൻ കാരണം. പരിക്കേറ്റവരുടെയും വൈകല്യം സംഭവിച്ചവരുടെയും എണ്ണവും ഏറെയാണ്.
ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്ററിലെ അവസ്ഥയാണ് ഇത്. മുന്പു നാലുവരിപ്പാതയായിരുന്നിട്ടും വളരെ തിരക്കുണ്ടായിരുന്ന റോഡിൽ ഉയരപ്പാത നിർമാണം കാരണം വീതി കുറഞ്ഞതാണു ഭൂരിഭാഗം അപകടങ്ങളുടെയും മൂലകാരണം. ഉയരപ്പാതയ്ക്കായി പൈലിംഗ് നടത്തുമ്പോൾ ചെളിയും വെള്ളവും റോഡിലേക്ക് ഒഴുകി ഇരുചക്രവാഹന യാത്രികരും കാൽനടയാത്രികരും തെന്നി വീണും അപകടങ്ങളുണ്ടാകുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണു മറിഞ്ഞു വലിയ വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് ഏറെ അപകടമരണങ്ങളും. രാത്രിയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാൽനട യാത്രികരെ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച സംഭവങ്ങളും ധാരാളം.
എരമല്ലൂരിൽ ഉയരപ്പാതയുടെ ഗർഡർ പിക്കപ്പ് വാനിനു മുകളിലേക്ക് തകർന്നുവീണാണ് ഡ്രൈവർ രാജേഷ് (48) മരിച്ചത്. മുമ്പ് ജനുവരി 15നാണ്, ചേർത്തല തുറവൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചത്. ബൈക്ക് ടാങ്കർ ലോറിക്കടിയിൽപ്പെട്ടാണ് ബൈക്ക് യാത്രികനായ കടക്കരപ്പള്ളി ഒറ്റപ്പുന്ന സ്വദേശി ഷിതിൻ തങ്കച്ചൻ മരിച്ചത്. ഉയരപ്പാത നിർമാണ മേഖലയിൽ മൂന്നു ദിവസത്തിനുള്ളിൽ നടന്ന രണ്ടു മരണങ്ങളിൽ രണ്ടാമത്തെതായിരുന്നു അത്. ചന്തിരൂരിൽ രാത്രിയുണ്ടായ അപകടത്തിൽ കുട്ടനാട് തലവടി സ്വദേശിയായ യുവാവും മരിച്ചിരുന്നു.
തുടർന്ന് ഫെബ്രുവരി 19നായിരുന്നു തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ വീണ്ടും അപകട മരണമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ തുറവൂർ സ്വദേശി പ്രവീൺ ആർ. പൈ ആണ് മരിച്ചത്. 2024 മാർച്ച് 13ന് അരൂർ പോലീസ് സ്റ്റേഷനു മുന്നിലെ ബാരിക്കേഡിലേക്ക് ലോറി ഇടിച്ചുകയറിയാണ് 44കാരനായ പട്ടാമ്പി ചെറുത്തുടി ഇസ്മയിൽ മരിച്ചത്.
മേയ് 19ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവെ ടോറസ് ലോറിക്കടിയിൽപ്പെട്ട് നവവധുവായിരുന്ന അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആണ് മരിച്ചത്. ഒക്ടോബർ 24ന് ഉയരപ്പാതയിലെ ഗതാഗതക്കുരുക്ക് വൃക്ക രോഗിയായ യുവാവിന്റെ ജീവനെടുത്തു. ഡയാലിസിസ് ചെയ്യാനായി ആശുപത്രിയിലേക്കു കാറിൽ പോയ ആലപ്പുഴ എഴുപുന്ന സ്വദേശി പി.പി. ദിലീപാണ് മരിച്ചത്. ഓഗസ്റ്റ് 30നാണ് എഴുപുന്ന അർച്ചനാ ഭവനിൽ മല്ലിക അജയൻ (59) വൈറ്റില ഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ടു തൽക്ഷണം മരിച്ചത്. ബസിന്റെ രണ്ട് ടയറുകളും ദേഹത്ത് കയറിയിറങ്ങി.
ഉയരപ്പാതയുടെ തൂണുകൾ നിർമിക്കുന്നതിന് തുറവൂർ മുതൽ അരൂർ വരെയുള്ള പാതയിലെ മീഡിയനിലെ മണ്ണ് നീക്കി ജോലികൾ ആരംഭിച്ചത് 2023 മേയിൽ. 12.75 കിലോമീറ്ററിൽ 354 തൂണുകളിലായാണ് ഉയരപ്പാത. പാതയുടെ ഡിസൈൻ അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കി ആദ്യഘട്ട സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനം ഇറക്കിയപ്പോൾ മനുഷ്യജീവനുകളുടെ സംരക്ഷണത്തിന് എന്തു തയാറെടുപ്പു നടത്തിയെന്ന ചോദ്യം അവശേഷിക്കുന്നു.
ഹൈക്കോടതി ഇടപെട്ടിട്ടും
അരൂരിനും തുറവൂരിനും ഇടയിൽ എലിവേറ്റഡ് ഹൈവേ നിർമിക്കുന്ന സ്ഥലത്തെ റോഡപകടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഹൈക്കോടതി ചോദിച്ചിരുന്നു. സുരക്ഷാ ചട്ടങ്ങളിലെ വീഴ്ചകൾക്കും ക്രമക്കേടുകൾക്കും കരാറുകാരനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഴുപുന്നയിലെ സി.ടി. ലിജിൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലായിരുന്നു നടപടി. എന്നിട്ടെന്തുണ്ടായി? റോഡിലെ അപകടനിരക്ക് ക്രമാതീതമായി ഉയരുന്നതല്ലാതെ ഫലമില്ല. പോലീസും സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നുവെന്നാണ് അവകാശവാദം. പക്ഷേ റോഡിൽ ജീവൻ പൊലിഞ്ഞുകൊണ്ടേയിരിക്കുന്നു. തുടർച്ചയായ അപകടങ്ങളെത്തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരേ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും കണ്ണിൽ പൊടിയിടുന്നതുപോലെ ചില മുൻകരുതൽ കാണിക്കുകയും ചെയ്യും. പക്ഷേ, നിർമാണ മേഖലയിൽ ചോര ഒഴുകുന്നതിനു മാത്രം കണക്കില്ല.
Tags : elevated road construction Garder Garder accident