ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ആരോപണം.
അധികാരം ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് കടന്നുവെന്നാണ് എഡിറ്റോറിയലിലെ ആരോപണം. ലീഗിന്റെ മതേതര നിലപാടിനെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കിയെന്നും മുസ്ലിം ലീഗിന്റെ വർഗീയതയെ എതിർത്തതിന് തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
യുഡിഎഫ് അധികാരത്തിലേറും മുൻപ് മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സർക്കാർ കൂട്ട് നിൽക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
ലീഗ് അഭിനയിക്കുന്ന മതേതരം കപട നാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമർശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാർ കലാപം നടന്ന നാട്ടിലാണ് ലീഗ് വളർന്നു പന്തലിച്ചത്. കെ.എം. ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.