തിരുവനന്തപുരം: കേരളത്തിലെ പുരുഷന്മാരിൽ മദ്യപാന ശീലം വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. സംസ്ഥാനത്തെ നാലിൽ ഒരു പുരുഷൻ മദ്യപിക്കുന്നവരാണെന്നാണ് 2023-24 വർഷത്തെ സർവേ വ്യക്തമാക്കുന്നത്. 2019-20-ലെ കഴിഞ്ഞ സർവേ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരിലെ മദ്യപാന നിരക്കിൽ 14 ശതമാനത്തിന്റെ ആപേക്ഷിക വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ 22.7% പേർ മദ്യം കഴിക്കുന്നവരാണ്. മുൻപ് ഇത് 19.9% ആയിരുന്നു. ദേശീയ ശരാശരിയായ 18.9 ശതമാനത്തേക്കാൾ മുകളിലാണ് കേരളത്തിലെ നിരക്ക്. അതേസമയം, സംസ്ഥാനത്തെ സ്ത്രീകളിലെ മദ്യപാന നിരക്ക് 0.3% എന്ന വളരെ കുറഞ്ഞ അളവിലാണ്. രാജ്യത്ത് അരുണാചൽ പ്രദേശാണ് (50.5%) മദ്യപാനത്തിൽ ഒന്നാമത്. 43.9 ശതമാനവുമായി തെലങ്കാന തൊട്ടുപിന്നിലുണ്ട്. ഈ പട്ടികയിൽ 19-ാം സ്ഥാനത്താണ് കേരളം.
2005-06 കാലഘട്ടം മുതൽ സംസ്ഥാനത്ത് മദ്യപാന നിരക്കിൽ പ്രകടമായിരുന്ന കുറവാണ് പുതിയ സർവേയോടെ മാറിമറിഞ്ഞത്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് മദ്യപിക്കുന്നവർ കൂടുതൽ. ഗ്രാമങ്ങളിൽ 23.7% പുരുഷന്മാരും നഗരങ്ങളിൽ 21.5% പേരും മദ്യപിക്കുന്നു. എന്നാൽ, ഈ സർവേ ഫലങ്ങൾ ബെവ്കോയുടെ മദ്യവിൽപ്പന കണക്കുകളുമായി പൂർണമായി പൊരുത്തപ്പെടുന്നില്ല.
2019-20-ൽ 3.35 കോടി കേസ് മദ്യം വിറ്റഴിച്ച സ്ഥാനത്ത് 2023-24-ൽ വിൽപ്പന 3.30 കോടി കേസുകളായി നേരിയ തോതിൽ കുറയുകയാണ് ചെയ്തത്. എങ്കിലും, മദ്യത്തിന്റെ വില വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയുടെ ആകെ വരുമാനം 14,708 കോടി രൂപയിൽ നിന്നും 19,089 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
Tags : National Health Survey alcohol consumption liquor Latest News