എറണാകുളം: കുന്നത്തുനാട് മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ കനത്ത ആശങ്കയിലായിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസം. കോളനിയിലെ പാവപ്പെട്ട കുടുംബങ്ങൾക്കൊപ്പം തന്നെയാണ് സർക്കാരെന്നും വിഷയത്തിൽ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി റോജി എം. ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി റോജി എം. ജോൺ, കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറൽ എസ്പി എന്നിവരുടെ സാന്നിധ്യത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി നടത്തിയ പ്രത്യേക സമവായ ചർച്ചയ്ക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം. കേസ് നടത്തിപ്പിൽ മുൻപ് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, സർക്കാർ നേരിട്ട് ഹൈക്കോടതിയിൽ ഇടപെട്ട് ജനങ്ങൾക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഉറപ്പുനൽകി. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ പോലും ഈ കുടുംബങ്ങളെ സർക്കാർ പൂർണമായി പുനരധിവസിപ്പിക്കുമെന്നും ഒരു കുടുംബവും പെരുവഴിയിലാകില്ലെന്നും മന്ത്രി പറഞ്ഞു.
നാളെ ഒഴിപ്പിക്കലിനായി പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നീക്കവും ഉണ്ടാകില്ലെന്ന് റൂറൽ എസ്പിയുടെ സാന്നിധ്യത്തിൽ മന്ത്രി ഉറപ്പുനൽകി. നിലവിലെ കമ്മീഷൻ പ്രവർത്തനങ്ങൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ഇത്തരം ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തരാണെന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. നാളെ പോലീസ് വരില്ലെന്ന് ഉറപ്പ് ലഭിച്ചതോടെ താത്കാലിക സമരപരിപാടികൾ അവസാനിപ്പിക്കുന്നതായും അവർ അറിയിച്ചു.
Tags : Malayidamturuthu Eviction Minister Latest News