ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ ആഭ്യന്തര കലഹവും നേതൃമാറ്റത്തിനായുള്ള ആവശ്യങ്ങളും ശക്തമാകുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഒരംഗം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന് പാർട്ടിയിൽ മാത്രം എന്തിനാണ് ഇത്രയധികം ഇളവുകൾ നൽകുന്നതെന്ന ചോദ്യവും യോഗത്തിൽ ഉയർന്നു.
മുഖ്യമന്ത്രിയായപ്പോഴും ഇപ്പോൾ പ്രതിപക്ഷ നേതാവാക്കിയപ്പോഴും പിണറായി വിജയന് വേണ്ടി പാർട്ടി മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകിയെന്നാണ് ഉയർന്ന പ്രധാന വിമർശനം. മുതിർന്ന നേതാക്കളായ തോമസ് ഐസക്, സജി ചെറിയാൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന കടുത്ത നിലപാടുകൾ അംഗങ്ങൾ സ്വീകരിച്ചത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും യോഗത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. എം.വി. ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. പാർട്ടിക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടും തന്റെ പ്രവർത്തന ശൈലി മാറ്റാൻ എം.വി. ഗോവിന്ദൻ തയ്യാറാകുന്നില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.