കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. കേസ് ശനിയാഴ്ച പരിഗണിക്കും.
മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നു.
തനിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് രാഹുൽ ഹർജിയിൽ വ്യക്തമാക്കി. ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗക്കേസായി മാറ്റിയെന്നുമാണ് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സമാനമായ കേസുകളിലെ ഉത്തരവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിത്. പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണ്. യുവതി നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. ബന്ധപ്പെട്ട സംവിധാനത്തിനല്ല, മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാനും സഹകരിക്കാനും തയാറാണ്. താന്‍ നിരപരാധിയാണെന്നും അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലെന്നും രാഹുൽ പറയുന്നുണ്ട്.
Tags : Rahul Mamkootathil anticipatory bail plea High Court Congress Police Rape Case