കൊച്ചി: ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി. ആറാഴ്ചത്തെ സമയം കൂടിയാണ് ഹൈക്കോടതി അനുവദിച്ചത്.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്‍റെ നടപടി. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും മുദ്രവച്ച കവറിൽ എസ്ഐടി കൈമാറി. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.
സന്നിധാനത്തുനിന്ന് ശേഖരിച്ച സ്വർണ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഒരാഴ്ചക്കുള്ളിൽ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.
സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിന് കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സർക്കാരിന്‍റെ മറുപടികൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് നിർദേശം.