കൊച്ചി: മോഡലിംഗിന്‍റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ.
പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും തമ്മിൽ അടുത്ത ബന്ധമെന്ന് പോലീസ് പറഞ്ഞു. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിൽ ബിലാലിന് നിർണ്ണായക റോളെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി.
കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു നൽകി. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ നാലാം പ്രതി അലീന എന്നിവരാണ് പിടിയിലായ പ്രതികൾ.
കൊച്ചിയിൽ എത്തിച്ച സിന്ധുവിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂൺ നാല് വരെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതുവഴി കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.
Tags : Sex racket case mastermind arrested