ഇരിട്ടി: ബംഗളൂരുവിൽ കീഴടങ്ങിയ മാവോയിസ്റ്റ് വനിതാ നേതാവ് സുന്ദരിയെ ആന്റി നക്സൽ സേന കസ്റ്റഡിയിൽ വാങ്ങി ആറളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
2016ൽ സുന്ദരിയുടെ നേതൃത്വത്തിൽ അഞ്ചംഗസംഘം ആറളം പഞ്ചായത്തിലെ വിയറ്റ്നാമിൽ രജനിയുടെ വീട്ടിൽ എത്തി വീട്ടുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അരിയും സാധനങ്ങളും വാങ്ങുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്ത കേസിലാണു തെളിവെടുപ്പ് നടത്തിയത്. ആറളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസായിരുന്നു ഇത്.
കേരളത്തിലെ വനമേഖലയിൽ സി.പി. മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു മാവോയിസ്റ്റ് സംഘം ക്യാന്പ് ചെയ്തിരുന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് ആന്റി നക്സൽ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ശക്തി ക്ഷയിച്ച സംഘം രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞിരുന്നു.
മൊയ്തീന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കേരളത്തിലെ വനമേഖലയിൽ തുടർന്നപ്പോൾ വിക്രം ഗൗഡയുടെ നേതൃത്തിലുള്ള സംഘം കർണാടകയിലേക്കു പിന്മാറുകയായിരുന്നു. ഈ സംഘത്തിലെ അംഗമായിരുന്നു സുന്ദരി.
പിന്നീട് കർണാടക ആന്റി നക്സൽ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടതോടെയാണ് സംഘാംഗങ്ങൾ കീഴടങ്ങിയത്. കർണാടക സർക്കാർ പ്രഖ്യാപിച്ച കീഴടങ്ങൽ പാക്കേജ് പ്രകാരമായിരുന്നു കീഴടങ്ങൽ.
കേരളത്തിലെ കേസുകളുടെ അടിസ്ഥാനത്തിൽ കീഴടങ്ങിയ സുന്ദരിയുൾപ്പെടെയുള്ള ചിലർ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ഇവർക്കെതിരേ ആറളം, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം തലശേരി കോടതിയിൽ ഹാജരാക്കി.
ഞെട്ടിത്തോട് ഉണ്ടായ ഏറ്റമുട്ടലിനെ തുടർന്ന് കേരളത്തിലെ വനമേഖലയിൽ ആന്റി നക്സൽ സേന തെരച്ചിൽ ശക്തമാക്കിയതോടെ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മറ്റെവിടെയും നീങ്ങാൻ കഴിയാത്ത അവസ്ഥ ഉടലെടുത്തു. ഇതോടെ മൊയ്തീനും സംഘാംഗങ്ങളായ സന്തോഷ്, മനോജ്, സോമൻ, എന്നിവർ കൊട്ടിയൂർ അന്പായത്തോടിലൂടെ വനത്തിൽ നിന്നിറങ്ങി രക്ഷപ്പെട്ടെങ്കിലും പോലീസ് മാസങ്ങളായി നടത്തിയ തെരച്ചിലിൽ പിടിയിലായി. ഇതോടെ കേരളത്തിലെ വനമേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം അവസാനിച്ചതായാണ് പോലീസിന്റെ നിഗമനം. എങ്കിലും നിരീക്ഷണം ശക്തമായി തുടരുന്നുണ്ട്.
Tags : Aralam Maoist leader Sundari Police