വെൺമണി: അടച്ചിട്ട വീട്ടിൽ നിന്നും 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും വീട്ടിലെ തന്നെ സ്റ്റീൽ, പിത്തള ടാപ്പുകളും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷണം നടത്തിയ പ്രതി പിടിയിൽ.
പത്തനംതിട്ട തിരുവല്ല താലൂക്കിൽ തൂവലശേരിൽ പൂമംഗലം വീട്ടിൽ പി.എസ്. ശരത് (40) എന്നയാളാണ് വെൺമണി പോലീസിന്‍റ പിടിയിലായത്. എറണാണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വെൺമണി ചെറുവല്ലൂരിലുള്ള അടച്ചിട്ട വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.
മോഷണത്തിന് ശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ചു കളയുന്നതാണ് പ്രതിയുടെ രീതി. ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്‍റെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. രാജേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മോഷണം നടന്ന സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും നൂറിൽ പരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണ സാധനങ്ങൾ വിൽപ്പന നടത്തിയ കുരമ്പാലയിലുള്ള ആക്രികടയിൽ നിന്നും മോഷണ മുതലുകൾ വീണ്ടെടുത്തതിന് ശേഷം ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.