ചിലർ ദൈവത്തിൽനിന്ന് അകലാൻ കാരണം അവരുടെ പ്രാർഥനയ്ക്ക് അവർ പറയുന്ന സമയത്തും പറയുന്ന വിധത്തിലും ഉത്തരം കിട്ടിയില്ല എന്നുള്ളതായിരിക്കും. ധൂർത്തപുത്രന്റെ കഥയിൽ നമുക്കു വീണ്ടും ധ്യാനിക്കാൻ വിഷയങ്ങളുണ്ട്. ദൈവത്തെ വിശ്വസിക്കാനും കൂടെ നിർത്താനും കഴിയാത്ത പ്രകൃതമായിരുന്നു ധൂർത്തപുത്രന്റേത്. അതുകൊണ്ടാണ് തന്റെ ഓഹരി തനിക്കു തരിക എന്നു പറയുന്പോൾത്തന്നെ അപ്പൻ അവന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു'' ലൂക്കാ 15:12.
അവന്റെ ഓഹരി
അവന്റെ ഓഹരി അപ്പോൾത്തന്നെ വെട്ടിമുറിച്ചു ഭാഗിച്ച് അവനു കൈയിൽ കൊടുക്കും. താമസിയാതെ അവൻ അതുംകൊണ്ട് രാജ്യം വിട്ടു പോകും, ആ ദേശം വിട്ടു പോകും. ഈ കഥയുടെ പതിനഞ്ചാം അധ്യായത്തിന്റെ ഇരുപത്തിയൊന്പതാം വാക്യത്തിൽ വരുന്പോൾ ഇതുപോലെ ഒരു ചോദ്യം മൂത്തമകൻ അപ്പനോടു ചോദിക്കുന്നുണ്ട്. ഒരു ആട്ടിൻകുട്ടിയെ പോലും തനിക്കു തന്നിട്ടില്ലല്ലോയെന്നാണ് അവന്റെ പരിഭവം. ഈ ആട്ടിൻ കുട്ടികളെല്ലാം അവന്റെ കസ്റ്റഡിയിലും നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ്. എത്ര തള്ള ആട് പ്രസവിക്കുന്നുണ്ട്, എത്ര കുഞ്ഞുങ്ങളുണ്ട്... അതൊക്കെ അവൻ പറയുന്ന കണക്കാണ്. എങ്കിലും ആ കണക്കിലൊക്കെ അവൻ വിശ്വസ്തനാണ്. അവനും ചെയ്യുന്നത് ഒരു ദാസ്യവേലയാണെന്നുതന്നെ അവൻ പ്രത്യേകം പറയുന്നുണ്ട്. "നോക്കൂ എത്ര വർഷമായി ഞാൻ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാൻ ലംഘിച്ചിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരുടെ അടുത്ത് ആഹ്ലാദിക്കാൻ നീ എനിക്ക് ഒരു ആട്ടിൻ കുട്ടിയെ പോലും തന്നില്ല.'
ചില സമയത്തു ദൈവത്തിന്റെ മുന്നിൽ നിൽക്കുന്പോൾ നമ്മൾ ഈ ഭാഗം ഏറെ സമയമെടുത്തു ധ്യാനിക്കണം. ചിലർക്കു ചില കാര്യങ്ങൾ പെട്ടെന്നു സാധിച്ചു കിട്ടും. ജോലി കിട്ടും, വീട് കിട്ടും, വിവാഹം നടക്കും, മക്കളെ കിട്ടും. എന്നാൽ, ചിലർക്കു വൈകിയേ ഇവയെല്ലാം കിട്ടൂ. ഒരു പക്ഷേ ആ താമസിച്ചു കിട്ടുന്ന ആൾക്കാർ ആയിരിക്കും ദൈവത്തോടു കൂടുതൽ അടുപ്പമുള്ളവർ. പ്രാർഥനയും വിശുദ്ധ ജീവിതവും ഉപവി പ്രവർത്തനവും കുടുംബത്തോടുള്ള ഉത്തരവാദിത്തവുമൊക്കെ ഉള്ളവർ. പക്ഷേ, അവർക്കു ദൈവത്തിൽനിന്ന് അല്ലെങ്കിൽ കുടുംബത്തിൽനിന്നു കിട്ടുന്ന ആനുകൂല്യങ്ങൾ ചുരുക്കം. ചിലപ്പോൾ ഒന്നും കിട്ടിയില്ലെന്നും വരാം.
പ്രതിബദ്ധത
ഒരു പ്രതിബദ്ധതയും ഇല്ലാത്ത ധൂർത്തപുത്രനെ പോലുള്ളവർ ചോദിക്കുന്പോൾ ഉടൻ കൊടുക്കുകയും ചെയ്യും. ഇതാണ് വിശ്വാസ ജീവിതത്തിലെ ഒരു പ്രധാന ചതിക്കുഴി എന്നു പറയുന്നത്. നമ്മുടെ സത്യസന്ധത ചില സമയത്തു അംഗീകരിക്കപ്പെടുന്നില്ലെന്നു തോന്നുകയും അസത്യങ്ങൾക്കു സത്യത്തേക്കാൾ വില കിട്ടുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇതു വിശ്വാസത്തിന്റെ പരീക്ഷണമാണ്. അതിനു ദൈവത്തിന്റേതായ കാരണവുമുണ്ട്. അത് ആ അപ്പൻ പിന്നീട് പറയുന്നുണ്ട്, നിനക്കുള്ള ആനുകൂല്യം ഭൗതിക സാഹചര്യം മാത്രമല്ല. ധൂർത്തപുത്രനെപ്പോലെ കിട്ടിയതു മേടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചാൽ നീ മറ്റൊരു ധൂർത്തപുത്രനായി മാറുമെന്നല്ലാതെ മറ്റൊരു പ്രയോജനമില്ല.
അതിനാൽ ഏതെങ്കിലും കാരണവശാൽ ദൈവത്തോട് അടുത്തു നിൽക്കുന്നവരും വചനപ്രതിബദ്ധതയോടെ ജീവിക്കുന്നവരും മടുപ്പ് തോന്നാതിരിക്കാൻ ധൂർത്തപുത്രനെ കൂടാതെ മൂത്തമകനെ ശ്രദ്ധിക്കാം. നോന്പുകാലത്തു ദൈവത്തോടു നന്ദി പറയാം. കിട്ടിയതിനു മാത്രമല്ല കിട്ടാത്തതിനും.
Tags : Hridayavazhi Kalvari