ആലപ്പുഴ: പഴയകാലത്തെ അർധ ഫാസിസ്റ്റ് കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസെന്ന് ജി. സുധാകരൻ.
താൻ പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരേയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണെന്ന് സിപിഎം വിട്ട മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ സുധാകരൻ പറഞ്ഞു.
തനിക്ക് പാർലമെന്ററി മോഹമില്ല. പുന്നപ്രയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലും തമിഴ്നാട്ടിലും കോൺഗ്രസുമായി ചേർന്നല്ലേ സിപിഎം മത്സരിക്കുന്നത്.
പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ ഇപ്പോൾ വീണ്ടും മത്സരിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. ആലപ്പുഴയിൽനിന്ന് എംഎൽഎ ആയി പോയവരിൽ നിയമസഭയിൽ ഒരു നല്ല പ്രസംഗം നടത്തിയവരാരുണ്ടെന്നും സുധാകരൻ ചോദിച്ചു.
അമ്പലപ്പുഴയിൽ സലാമിന് വോട്ട് കുറഞ്ഞെന്നാരോപിച്ചുണ്ടായ അന്വേഷണ റിപ്പോർട്ടാണ് ഇത്തരം ഒരുനിലപാട് സ്വീകരിക്കാൻ തന്നെ നിർബന്ധിതനാക്കിയതെന്നും തന്റെ അച്ഛന് വിളിച്ചവരുൾപ്പെടെ ലോക്കൽ കമ്മിറ്റിയിൽ തുടർന്ന പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരേയാണ് ഇലക്ഷൻ പ്രചരണം.
കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി പിന്തുണയും സ്വീകരണവും നൽകിയതായും ആത്മാർഥമായി പ്രവർത്തിക്കുന്നതായും ജി.സുധാകരൻ പറഞ്ഞു. സിപിഎംബ്രാഞ്ച് സമ്മേളനത്തിന് തലേദിവസം കാണാതായ തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി സജീവന്റെ തിരോധാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിനിടെ ചാനൽ പ്രവർത്തകരുടെ ചോദ്യങ്ങളോട് പലതവണ ക്ഷുഭിതനായി ജി. സുധാകരൻ. തെരഞ്ഞെടുപ്പ് വിഷയമാകുന്ന വികസനം ഇടതു സർക്കാർ കൊണ്ടുവന്നതല്ലേയെന്ന ചാനൽ പ്രതിനിധിയുടെ ചോദ്യമാണ് ജി. സുധാകരനെ ചൊടിപ്പിച്ച് തുടങ്ങിയത്.
ചോദ്യം ഉന്നയിച്ച ഭരണാനുകൂല ചാനൽ പ്രവർത്തകൻ പത്രസമ്മേളനം വഴിതെറ്റിക്കാനെത്തിയ കൂട്ടത്തിലുള്ളതാണെന്നും മാധ്യമ പാപ്പരത്തം പാടില്ലെന്നും സുധാകരൻ ഉപദേശിച്ചു. അനുമതിയില്ലാതെ വീട്ടിലെത്തിയെന്നാരോപിച്ച് മാധ്യമ പ്രവർത്തകയെയും വിമർശിച്ചു.
തന്നെ വിമർശിക്കുന്നതിൽ തെറ്റില്ലെന്നും എച്ച്. സലാം എസ്ഡിപിഐയാണെന്ന് പ്രചിരിപ്പിച്ചത് മാധ്യമങ്ങളാണെന്നും എല്ലാ സാഹചര്യത്തിലും താൻ എൽഡിഎഫ് സ്ഥാനാർഥിയെ രക്ഷിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
സജി ചെറിയാനെയും രക്ഷിച്ചിട്ടുണ്ട്. താൻ മന്ത്രിയായിരിക്കെ അമ്പലപ്പുഴയിൽ മൂന്ന് പെൺകുട്ടകൾ ആത്മഹത്യചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകുകയും അമ്പലപ്പുഴയിൽ താൻ പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് സലാം വീട്ടിന് വെളിയിലിറങ്ങിയതെന്നും ജി.സുധാകരൻ വെളിപ്പെടുത്തി.
ചേർത്തലയിൽ ഇടതുമുന്നണി സ്ഥാനാർഥി പി. പ്രസാദിനെതിരേ പ്രസംഗിക്കുമെന്ന് ജി.സുധാകരൻ പറഞ്ഞു.അയാൾ മാന്യനായി ഭാവിക്കുന്നു. അയാളുടെ ശത്രുവല്ലാത്ത തനിക്കെതിരേ പ്രസ്താവനയിറക്കി. വേറെ ഒരിടത്തും താൻ പ്രസംഗിക്കില്ലെന്നും ചേർത്തലയിൽ മാത്രം പോയി പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞു.
Tags : G. Sudhakaran current Congress old Congress Kerala Assembly election Niyama Sabha Election