പൗരോഹിത്യ ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ എന്റെ ആരോഗ്യം വളരെ ക്ഷയിച്ച സമയമായിരുന്നു. അന്ന് ഒരു ഹെഡ്മിസ്ട്രസ് ആയി വിരമിച്ച ഒരു കന്യാസ്ത്രീയെ എനിക്കു പരിചയമുണ്ടായിരുന്നു. എല്ലാ ഞായറാഴ്ചയും മൂന്നു കുർബാനയും കാറ്റിക്കിസവുമൊക്കെ കഴിഞ്ഞു സിസ്റ്ററെ സന്ദർശിക്കാൻ ചെല്ലുന്പോൾ ഒരു പാത്രം സൂപ്പ് എനിക്കു തരുമായിരുന്നു. അന്ന് എഴുപത് വയസ് എങ്കിലും കാണും അവർക്ക്. ഒരു ദിവസം ഞാൻ കാണാൻ ചെല്ലുന്പോൾ അവർ മഠത്തിന്റെ മുറിയുടെ വാതിൽക്കൽ ഒരു കസേര വലിച്ചിട്ടിരുന്ന് വരാന്തയുടെ ഇറന്പിൽ വളർന്നു തൂങ്ങിയിരുന്ന ഒരു ഇല പറിച്ചു തിന്നുകയായിരുന്നു.
അമ്മേ എന്താണ് ഈ കഴിക്കുന്നത്, ഇത് എന്തിന്റെ ഇലയാണെന്നു ഞാൻ ചോദിച്ചു. ഇതു ചക്കരക്കൊല്ലി ഇലയാണെന്നും തന്നെപ്പോലെ ഷുഗർ ഉള്ളവർ കഴിക്കുന്നതു നല്ലതാണെന്നുമായിരുന്നു സിസ്റ്ററുടെ മറുപടി. പിന്നീടാണ് രസകരമായ ഒരു സംഭവമുണ്ടായത്. ഒരു ദിവസം അവിടെ ഒരു ഫംഗ്ഷനു പോയി. അപ്പോൾ അവർ ലഡുവും ഹൽവയും കഴിക്കുന്നതു ഞാൻ കണ്ടു. അതു കണ്ട് അന്പരപ്പ് തോന്നിയെങ്കിലും ചോദിക്കാൻ പോയില്ല.
ഒരുപക്ഷേ, ഷുഗർ ഉള്ളവർക്കു മധുരത്തോട് നല്ല താത്പര്യമുണ്ടാകുമെന്നു പറയാറുണ്ടല്ലോ. തിരിച്ചുവരുന്പോൾ എന്റെ ചിന്ത ഇതായിരുന്നു, ഷുഗർ കുറയ്ക്കാൻ ഒരു ദിവസം ചക്കരകൊല്ലി ഇല തിന്നുന്നു, അടുത്ത ദിവസം ലഡു കഴിക്കുന്നു! ഇതൊട്ടും പൊരുത്തപ്പെടുന്നില്ലല്ലോയെന്നു തോന്നി. കുറെക്കാലം കഴിഞ്ഞ് സിസ്റ്ററുടെ മരണവാർത്തയറിഞ്ഞ് വീണ്ടും അവിടേക്കു പോയിരുന്നു. പക്ഷേ, ഇന്നും മനസിൽ ആ സംഭവം മായാതെ കിടക്കുന്നുണ്ട്.
അഡ്ജസ്റ്റ് ചെയ്താൽ
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, ചില മനുഷ്യരും ഈ ടൈപ്പ് ആണ്. അവർ പാപം ചെയ്യും, കുറച്ചു പുണ്യവും ചെയ്യും. പാപത്തെ പുണ്യംകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്നാണ് ചിന്തയെന്നു തോന്നുന്നു. ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: ഞങ്ങൾക്കു രക്ഷ കിട്ടുമോ? ഞങ്ങൾ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സത്പ്രവൃത്തികൾ മലിനവസ്ത്രം പോലെയുമാണ്.
ഇല പോലെ ഞങ്ങൾ കൊഴിയുന്നു. കാറ്റെന്നപോലെ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ പറപ്പിച്ചു കളയുന്നു'(ഏശ 64:6). കർത്താവ് എപ്പോഴും പറയുന്നതാണ്, സ്വർഗത്തിൽ നിങ്ങൾക്കു നിക്ഷേപം കരുതിവയ്ക്കാൻ (മത്താ 6:19). നോന്പുകാലം നിക്ഷേപം കരുതിവയ്ക്കേണ്ട കാലമാണ്. ഓരോ നോന്പ് ദിനത്തിലും നമ്മൾ ദൈവത്തിനു കടക്കാരാകാതെ, ദൈവം നമുക്കു തരാനുള്ള രീതിയിൽ ആ കണക്ക് അവസാനിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.
Tags : laddu Hridayavazhi Kalvari