ലൂക്കയുടെ സുവിശേഷം പതിനഞ്ചാം അധ്യായത്തിൽ വിവരിക്കുന്ന ധൂർത്തപുത്രന്റെ കഥ നോന്പുകാലത്തു പ്രത്യേകം ധ്യാനിക്കേണ്ട പ്രമേയമാണ്. ഈ കഥയിൽ നമ്മൾ വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു ഇടത്തെക്കുറിച്ചു സന്ദേശമുണ്ട്.
തന്റെ പിതാവിന്റെ പക്കൽനിന്ന് ഓഹരി കൈപ്പറ്റി വിദൂരദേശത്തേക്കു പോവുകയും സ്വത്തുക്കൾ ധൂർത്തടിച്ചു കളയുകയും ചെയ്തശേഷം മാനസാന്തരം വരുന്ന ധൂർത്തപുത്രൻ. ഒടുവിൽ തന്നോടുതന്നെ പറഞ്ഞു പരുവപ്പെടുത്തി എടുക്കുന്ന ചില സംഭാഷണങ്ങളുണ്ട്.
"ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുക്കലേക്കു പോകും. പിതാവേ, അങ്ങേയ്ക്കും സ്വർഗത്തിനുമെതിരേ ഞാൻ പാപം ചെയ്തു. അങ്ങയുടെ മകൻ എന്നു വിളിക്കപ്പെടാൻ പോലും ഞാൻ ഇനി യോഗ്യനല്ല.. എന്നിങ്ങനെ പറയുന്നു. എന്നാൽ, നമ്മൾ ശ്രദ്ധിക്കേണ്ടത് അങ്ങയുടെ ദാസരിൽ ഒരുവനായിട്ടെങ്കിലും എന്നെ സ്വീകരിക്കണമേയെന്ന് അവൻ പറയുന്ന ഭാഗമാണ്.
ഈ കഥയിൽ ഒരു തിരിച്ചടവ് പ്രായശ്ചിത്തംകൂടി കർത്താവ് ഒളിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു. റീഫണ്ടിംഗ് എന്നു പറയാം. താൻ സ്വത്ത് ദുർവ്യയം ചെയ്യുകയാണ്. കുടുംബത്തിന്റെ പാരന്പര്യ സ്വത്ത്, അപ്പൻ സന്പാദിച്ച ആസ്തി ഉൾപ്പെടെ മകൻ എന്ന പേരിൽ ഇയാൾ അവകാശം കൈക്കലാക്കി. ഒരു കൊള്ളക്കാരനെപോലെ അതുമായി കടന്നുകളഞ്ഞു. ആ സ്വത്തെല്ലാം നശിപ്പിച്ചു കളഞ്ഞതിന്റെ പേരിൽ അയാൾക്ക് ഇപ്പോൾ ദുഃഖം ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ കുറച്ചു കഴിയുന്പോൾ ദുഃഖം എല്ലാവർക്കും ഉണ്ടാകും.
» ദുരഭിമാനമില്ലാതെ «
എന്നാൽ, ഈ ധൂർത്തപുത്രന് ചില ഗുണങ്ങളുണ്ട്. ഒന്ന്, തങ്ങളുടെ കൈയിൽനിന്ന് അബദ്ധം പറ്റിയാൽ അത് ഏറ്റുപറയാൻ പലർക്കും വലിയ ദുരഭിമാനം ആയിരിക്കും. അതു മറ്റൊരു പാപാവസ്ഥയായി മാറും. ആ പാപത്തിൽ അവർ ചിലപ്പോൾ മരിക്കുകയും ചെയ്യും.
ധൂർത്തപുത്രന്റേത് പക്ഷേ, കുറച്ചുകൂടി മെച്ചപ്പെട്ട ഒരു മാനസാന്തരമാണ്. കാരണം അദ്ദേഹത്തിനു ദുരഭിമാനം ഇല്ല. ശരിക്കും അതാണ് ഈ കഥയുടെ ഏറ്റവും വലിയ കാന്പ് എന്നു പറയാം. തന്റെ ഈ തോറ്റ ജീവിതം കണ്ടാൽ അപ്പൻ എന്തു വിചാരിക്കും എന്ന് അദ്ദേഹം കരുതുന്നില്ല. ചേട്ടന്റെ മുഖത്ത് എങ്ങനെ നോക്കും എന്നദ്ദേഹം ചിന്തിക്കുന്നില്ല. അങ്ങനെ ഞാൻ എന്ന ഭാവംതന്നെ മാനസാന്തരത്തിന്റെ ഫലമായി അയാളിൽ അസ്തമിക്കുന്നു. അതു വലിയൊരു തിരിച്ചുവരവാണ്.
പലരും എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചശേഷം അതു പുറത്തറിഞ്ഞാൽ പിന്നെ തിരിച്ചു നാട്ടിലേക്കുതന്നെ വരാതെ മാറിക്കളയും. നാട്ടിലുള്ളവർ ചിലർ ദുരഭിമാനംകൊണ്ട് നാടുവിട്ടു പോകും. മനുഷ്യന്റെ മുഖത്ത് എങ്ങനെ നോക്കും എന്നു വിചാരിച്ചിട്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.
ആ സ്ഥാനത്ത് ധൂർത്തപുത്രൻ തിരിച്ചു വരുന്നതുതന്നെ ഒരു സന്പൂർണ മാനസാന്തരമായി ബൈബിൾ കരുതുന്നതുപോലെ തോന്നും. അയാൾ എന്തൊക്കെ പറഞ്ഞിട്ടും അതു ഗൗനിക്കുകയോ ഒന്നും പറയുകയോ പോലും ചെയ്യാതെ അപ്പൻ അവനെ കെട്ടിപ്പിടിക്കുന്നതു കാണുന്ന ആർക്കും അറിയാതെ മാനസാന്തരം വന്നുപോകും.
Tags : Hridayavazhi Kalvari