തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ ജോണ് ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലൂടെ കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിവേചനവും പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ കോണ്ഗ്രസ് പുലർത്തുന്ന ലജ്ജാകരമായ ഇരട്ടത്താപ്പും വ്യക്തമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രവുമായി ധാരണയുണ്ടാക്കി പണം വാങ്ങുന്പോൾ, കേരളത്തിലെ കോണ്ഗ്രസ് എംപിമാർ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് തടയുന്നതിനായി പാര വയ്ക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമഗ്ര ശിക്ഷാ പദ്ധതിയിൽ കേരളത്തിന് അർഹമായ 1160 കോടിയിലധികം രൂപയാണ് കേന്ദ്രം അന്യായമായി തടഞ്ഞുവച്ചിരിക്കുന്നത്. 2022 മുതലുള്ള കണക്കാണിത്.
കേരളത്തിന് ഫണ്ട് ലഭിക്കുന്നതിനായി ജോണ് ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതിനെ ചിലർ വിവാദമാക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും ലഭിക്കേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ എംപിമാർ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നത് മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലെ തീരുമാനമാണ്. ആ തീരുമാനം നടപ്പാക്കാനുള്ള ആർജവം ബ്രിട്ടാസ് കാണിച്ചതായും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
നാടിന്റെ ആവശ്യത്തിനു വേണ്ടി ഇടപെടൽ നടത്തുന്പോൾ അതിനെ വളച്ചൊടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. രണ്ട് മലയാളി കേന്ദ്ര മന്ത്രിമാർ നമുക്കുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം ചുക്കിനും ചുണ്ണാന്പിനും കൊള്ളാത്തവരാണവരെന്നും മന്ത്രി ശിവൻകുട്ടി പരിഹസരിച്ചു.
Tags : Minister Sivankutty