കർത്താവ് ലോകാവസാനത്തെക്കുറിച്ചു പറഞ്ഞപ്പോൾ ചിലപ്പോൾ തോന്നും അത് അറംപറ്റിയോ?. മത്തായി 24:29ൽ ഈശോ പറഞ്ഞതു ലോകത്തിന്റെ അവസാനത്തിൽ സൂര്യൻ തണുത്തു പോകും, ചന്ദ്രൻ പ്രകാശം തരുകയില്ല, നക്ഷത്രങ്ങൾ നിപതിക്കും. ശരിക്കും പറഞ്ഞാൽ ഈശോയുടെ മരണ മുഹൂർത്തത്തിൽ ലോകം മുഴുവൻ അന്ധകാരമാക്കി സൂര്യൻ തണുത്തു പോകുന്നതു ബൈബിളിൽ കാണുന്നുണ്ട്. ചന്ദ്രനും നക്ഷത്രങ്ങളുമില്ല. എല്ലായിടത്തും അന്ധകാരം വ്യാപിച്ചു എന്നുള്ളതാണ് വിഷയം.
ചില സമയത്ത് നമ്മളും അന്ധകാരത്തിലൂടെ കടന്നുപോകും. എല്ലാവരും കൈവിടും. മക്കൾ, ജീവിത പങ്കാളി, ബന്ധുക്കൾ, സംഘടനകൾ, പ്രവർത്തനരംഗങ്ങൾ എവിടെയും ഇതു സംഭവിക്കാം. അപ്പോൾ കർത്താവ് പറഞ്ഞത് ഒാർമിക്കുക; അനന്തരം മനുഷ്യപുത്രൻ സർവ മാലാഖമാരുടെ കൂടെ വാനമേഘങ്ങളിൽ വരുന്നതു നിങ്ങൾ കാണും. അതൊരു വാഗ്ദാനമാണ് (മത്തായി 24:30).
അന്ധകാരത്തെ പേടിക്കേണ്ട
ഈ അന്ധകാരം ഏറ്റവും വലിയ പ്രകാശമായ ദൈവം ഉദയം ചെയ്യുന്ന സമയമാണ്. ശരിയായ വിശ്വാസികൾ ഈ സമയത്തു തളർന്നുപോകാതെ തൊട്ടടുത്ത മുഹൂർത്തങ്ങളിൽ ദൈവാനുഭവം സംജാതമാകുമെന്ന് തിരിച്ചറിയണം. നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, രക്ഷ നൽകാൻ കഴിയാത്ത മനുഷ്യരിൽ അഭയം തേടരുത് എന്നു പറയുന്പോൾ, എത്ര വലിയവർക്കും നമ്മെ സഹായിക്കാൻ പറ്റാത്ത അവസ്ഥ വരുമെന്നു മനസിലാക്കണം. പക്ഷേ, അതു ദൈവത്തെ തിരിച്ചറിയാൻ ദൈവം ഒരുക്കുന്ന അവസരമാണ്. നീ ദൈവത്തെ പൂർണമായി അറിയുക എന്നു പറയുന്പോൾ സർവശക്തിയോടും മുഴുവൻ ഹൃദയത്തോടും എന്നാണ് ബൈബിൾ പറയുന്നത്(മർക്കോസ് 12:30).
സഹനസമയമാണ് പൂർണമായി ദൈവത്തിൽ സമർപ്പിക്കാൻ ക്രിസ്തു പ്രയോജനപ്പെടുത്തുന്നത്. കുരിശിലെ വേദനയുടെ നിമിഷം എന്റെ ആത്മാവിനെ അങ്ങേയ്ക്കു സമർപ്പിക്കുന്നു എന്നു പറഞ്ഞതോർക്കുക. ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നതിനു മുന്പുള്ള സാഹചര്യമാണിത്.
അവലംബങ്ങൾ അവതാളത്തിലാകുന്പോൾ ഓർക്കുക, കർത്താവ് അടുത്തെത്തിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട, നിന്റെ അപേക്ഷകളെയും യാചനകളെയും കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവതിരുസന്നിധിയിൽ സമർപ്പിക്കുവിൻ. അപ്പോൾ നിങ്ങളുടെ ധാരണ അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയത്തെയും ചിന്തകളെയും കർത്താവായ യേശുക്രിസ്തുവിൽ കാത്തുകൊള്ളും (ഫിലി 4:6-7).
Tags : patience value Hridayavazhi Kalvari